Ads 468x60px

Wednesday, July 6, 2016

വാർദ്ധക്യം, ഒരു പ്രശ്നമോ ?

നിച്ച നിമിഷം മുതൽ നാം വാർദ്ധക്യത്തിലേക്ക് അടുക്കുകയാണെന്ന് ചിന്തിക്കുന്നത് ഏറെ  കൗതുകകരമായിരിക്കും. ഭൂരിപക്ഷം പേരും വാർദ്ധക്യത്തിലേക്ക് കടക്കുന്നത് അതിനെ പറ്റിയുള്ള തിരിച്ചറിവില്ലാതെയാണ്. പൊതുവെ, ജനസംഖ്യാ പരമായി അറുപത് വയസ്സ് കഴിഞ്ഞവരെ വൃദ്ധജനങ്ങളായി എണ്ണുമെങ്കിലും വാർദ്ധക്യത്തിന് അങ്ങനെയൊരു ക്ലിപ്തമായ സമയം കണക്കാക്കാൻ കഴിയില്ല. ശാരീരികമായും പ്രവർത്തനപരമായും "വൃദ്ധനാ" യി എന്നു തോന്നാൻ തുടങ്ങുന്ന ഒരു ദിശാമാറ്റം ഏവരുടേയും ജീവിതത്തിൽ അനുഭവപ്പെടുന്നു. ഇത് അറുപതിന് മുമ്പോ പിമ്പോ ആകാം. കൂടുതൽ തിരക്ക് പിടിച്ച ജീവിത രീതി അവലംഭിച്ചവർ വരാനിരിക്കുന്ന വാർദ്ധക്യത്തെപ്പറ്റി ഏറെ ബോധവാന്മാരല്ല. വാർദ്ധക്യം  അത് വരെയുണ്ടായിരുന്ന ജീവിതത്തിൽ നിന്നും പലവിധത്തിലും വളരെ വ്യത്യസ്ഥമാണ്. പൊതുവെ ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതുമായിരിക്കും.

വാർദ്ധക്യവും ആരോഗ്യശോശിപ്പും രോഗവും  കൂട്ടുകാരെ പോലെ ഒപ്പത്തിനൊപ്പമാണ്. മേന്മയേറിയ പരിചരണവും നൂതന ചികിത്സാവിവരവും ലഭിക്കാതെ വരുന്നിടത്ത് വാർദ്ധക്യ രോഗങ്ങൾ സങ്കീർണ്ണമാവുന്നു. രോഗങ്ങളും അവയോട് അനുബന്ധിച്ചുണ്ടാവുന്ന വേദനയും ബുദ്ധിമുട്ടുകളും തന്നെയാണ്, വാർദ്ധക്യത്തിൽ ഏവരും അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം.

സാമ്പത്തിക സുരക്ഷയില്ലായ്മ വാർദ്ധക്യകാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ്. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുകളുള്ള കുടുംബങ്ങളിൽ കഴിഞ്ഞവർ പോലും, സ്വന്തം സന്താനങ്ങളുടെയും മറ്റു കുടുംബാംഗങ്ങളുടെയും സ്വാർത്ഥ താൽപര്യങ്ങളും ധനമോഹങ്ങളും കാരണം ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. വൃദ്ധജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഏറെ ശ്രദ്ധയർഹിക്കേണ്ട ഒന്നാണ്. വിഷമഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ വേണ്ട മുൻകരുതലുകളും നീക്കിയിരിപ്പും അവരവർ തന്നെ ചെയ്യേണ്ടിയിരിക്കുന്നു. ഇതിന് കഴിയാത്തവർക്ക് വേണ്ടി സമൂഹവും സർക്കാരും കാര്യം ഏറ്റെടുത്തേ മതിയാവൂ.

ഇന്ന് നല്ലൊരു ശതമാനം വൃദ്ധരും ഏകാന്തരാണ്. ഏകാന്തത സ്വയം വരിക്കുന്നവരും കുടുംബാംഗങ്ങളും മറ്റു സാഹചര്യങ്ങളും അടിച്ചേൽപിക്കുന്ന ഏകാന്തത ഏറ്റെടുക്കേണ്ടി വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. വൃദ്ധജനങ്ങളും, കുടുംബങ്ങളിലേയും സമൂഹത്തിലേയും ദൈനം ദിനമായ എല്ലാ കാര്യങ്ങളിലും കഴിവനുസരിച്ച് ഭാഗഭാക്കാകേണ്ടവരാണ്. അതിനാൽ അത്തരം സാഹചര്യം ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു.

മാറി വരുന്ന ജീവിതരീതികളും പരിഷ്കാരങ്ങളും നൂതന ജീവിതോപാധികളും കാരണം കുടുംബങ്ങളിൽ അവഗണനയും അകൽച്ചയും നേരിടുന്ന വൃദ്ധർ ഇന്ന് ധാരാളമാണ്. കാരണക്കാരായവർക്ക് വേണ്ടത്ര നിർദ്ദേശങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുകയാണ് ഇവിടെ ചെയ്യാനുള്ളത്. ഒരു വേള വേണ്ടിവന്നാൽ അധികാരികളിൽ നിന്നുള്ള ശിക്ഷാ നടപടികളും ആകാം.

കുടുംബാംഗങ്ങളിൽ നിന്നും ചുറ്റുപാടിലുള്ളവരിൽ നിന്നും മാനസികമായും ശാരീരികമായും ചെറുതും വലുതുമായ പീഡനങ്ങൾ അനുഭവിക്കുന്ന വൃദ്ധജനങ്ങളെയും നമുക്ക് കാണാൻ കഴിയും. കാരണങ്ങൾ കണ്ടെത്തി പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്ക് അർഹമായ ബോധവൽക്കരണം നൽകേണ്ടിയിരിക്കുന്നു. മേൽ സൂചിപ്പിച്ച പരിഹാരമാർഗങ്ങളും തേടാം.

നല്ലൊരു ശതമാനം വൃദ്ധജനങ്ങൾ സ്വയം വിവരിക്കാൻ വയ്യാത്ത വിധം ഭീതിതരാണ്. കാരണങ്ങൾ വളരെ വിചിത്രമായിരിക്കാം. അവരെ പഠിക്കുകയും കാരണങ്ങൾ മനസ്സിലാക്കുകയും ചെയ്ത് അവർ അർഹിക്കുന്ന സാന്ത്വനങ്ങളും സുരക്ഷാ ഉറപ്പും നൽകുകയാണ് വേണ്ടത്.

ആയ കാലത്ത് വിവിധ തുറകളിൽ ഏറെ പ്രവർത്തിക്കുകയും പ്രശംസയും പ്രശസ്തിയും ഏറ്റ് വാങ്ങിയവർ, ഒന്നും ചെയ്യാനില്ലാതെയും ചെയ്യാൻ കഴിയാതെയും വെറുതെയിരിക്കേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വിരസതയും മാനസിക സംഘർഷങ്ങളും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നേരത്തെയുണ്ടായിരുന്ന അവരുടെ കഴിവുകൾ മനസ്സിലാക്കി, അവർക്ക് കൂടി ഇഷ്ടവും ആനന്ദകരവുമായ ചെറിയ ചെറിയ ഉപകാരപ്രദമായ പ്രവൃത്തികളിൽ ഇടപെടാൻ സൗകര്യമുണ്ടാക്കുകയാണെങ്കിൽ വിരസതയിൽ നിന്നും അവരെ മോചിപ്പിക്കാൻ കഴിയും. കൂടാതെ അവരെ കൂടെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിനോദപരിപാടികളും സങ്കടിപ്പിക്കാം.

മേൽ പറഞ്ഞ അകൽച്ചയും അവഗണനയും ഒന്നിനും കെള്ളായ്മയും കാരണമായുണ്ടാകുന്ന മാനസികമായ അപകർഷതാബോധവും വൃദ്ധജനങ്ങൾ അനുഭവിക്കുന്ന മറ്റൊരു ബുദ്ധിമുട്ടാണ്. കാരണങ്ങൾ കണ്ടെത്തി, അവരിനിയും സമൂഹത്തിൽ വേണ്ടപ്പെട്ടവരും ഊർജ്ജസ്വലരും ആണെന്ന് ധരിപ്പിച്ച്, അവർക്ക് വേണ്ട മനോധൈര്യം തിരിച്ചു പിടിക്കാൻ അവരെ സഹായിക്കേണ്ടതാണ്.

ശാരീരിക കഴിവ്, ആന്തരിക പ്രവർത്തനങ്ങൾ, സാമ്പത്തിക സാമൂഹിക സ്ഥിതി എന്നിവയുടെ നിയന്ത്രണം നഷ്ടമാവുന്ന അവസ്ഥയിൽ വൃദ്ധജനങ്ങൾക്ക് വേണ്ടത്ര നിർദ്ദേശങ്ങളും മറ്റു പരിഹാരങ്ങളും നൽകേണ്ടതാണ്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സീയെസ്കൊ സീനിയർ
 സിറ്റിസൺസ് ഫോറം മെമ്പർമാർ വിനോദയാത്രയിൽ

പ്രത്യക്ഷത്തിൽ വൃദ്ധജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇനിയും ധാരാളമുണ്ടെങ്കിലും സ്വയം അവലംഭിക്കാൻ കഴിയുന്ന മുൻകരുതലുകൾ മുഖേനയും മറ്റുള്ളവരുടെ സാന്ദർഭികമായ ഇടപെടലുകൾ മുഖേനയും ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെയെങ്കിലും പരിഹരിക്കാനും അവരുടെ അവസാനകാല ജീവിതം ആയാസരഹിതമാക്കുവാനും കഴിയുമെന്നത് ഒരു വാസ്തവമാണ്.

വൃദ്ധജനങ്ങളുടെ അവകാശങ്ങളെ പറ്റിയും അവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റിയും നമ്മുടെ സാമാന്യജനത അജ്ഞരാണെന്നത് ഒരു വലിയ സങ്കടമാണ്. ഇത് തന്നെയാണ്, വൃദ്ധർ ഏതെങ്കിലും വിധത്തിൽ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കപ്പെടുന്നതിന്റെ കാരണവും.

Monday, August 17, 2015

മറ്റൊരു ആടുജീവിതം

ഏറെ വായിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും അമ്പതിൽ പരം പതിപ്പുകൾ ഇറങ്ങുകയും ഇംഗ്ലീഷുൾപ്പെടെ ഏതാനും മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത ബെന്യാമിന്റെ പ്രശസ്ഥ നോവലായ ആടുജീവിതം ,നജീബ് എന്ന യഥാർത്ഥ കഥാപാത്രത്തിന്റെ ജീവചരിത്രത്തിലെ ഒരു വലിയ ഏട് തന്നെയാണല്ലൊ. സാമ്പത്തികമായി പ്രയാസമേറിയ നിത്യജീവിതത്തിലെ ഏന്തിപ്പിടിക്കാൻ കഴിയാത്ത അറ്റങ്ങൾ കൂട്ടിയോജിപ്പിക്കാൻ ഒത്തു കിട്ടിയ ചരടുമായി , വലിയ പ്രതീക്ഷകളും വർണ്ണപകിട്ടുള്ള സ്വപ്നങ്ങളും മനസ്സിൽ നിറച്ച് സൗദി അറേബ്യയിൽ വിമാനമിറങ്ങിയ നജീബ് തടുക്കാനാവാത്ത വിധിയുടെ അഗാധഗർത്തത്തിൽ വീണത് ദൈവഹിതമോ പരീക്ഷണമോ ആണ്.



ആടുകളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ മനുഷ്യമുഖവുമായി അവയ്ക്കുള്ള സാമ്യം കാണാമെന്ന് സ്ഥാപിക്കുന്ന പുസ്തകം ആടുകളുടെ കൂടെ, ആടുകളേക്കാൾ താഴ്ന്നതും കഷ്ടതയേറിയതുമായ വിധത്തിൽ ജീവിക്കേണ്ടി വന്ന നജീബിന്റെ ഏറെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് പറഞ്ഞു തരുന്നത്. ഇപ്പോഴിതാ തികച്ചും വ്യത്യസ്ഥമായ സാഹചര്യത്തിൽ , എങ്കിലും കുറച്ചൊക്കെ സമാനമായ ഒരുദ്യമത്തെ പറ്റി കേൾക്കുന്നു.

സയൻസിലും ടെക്നോളജിയിലും ഗവേഷണ തൽപരനായ തോമസ് വൈറ്റ്സ് ഇംഗ്ലണ്ടിൽ താമസിക്കുന്ന ഒരു  മനോസാങ്കൽപിക ഡിസൈനർ ആണ്. മനുഷ്യൻ ഭാവിയിൽ എങ്ങനെയൊക്കെ സ്വയം വളർച്ച പ്രാപിക്കുമെന്നതിനെ ആധാരമാക്കിയായിരുന്നു അദ്ദേഹത്തിന്റെ ഈയിടെയായി ചെയ്ത് കഴിഞ്ഞ ഗവേഷണം. എല്ലാവരും കാലാന്തരം ഒരേ പോലെ ആയിത്തീരാനല്ല ആഗ്രഹിക്കുന്നതെന്നും ചിലരെങ്കിലും മറ്റെന്തോ ആകണമെന്ന വ്യത്യസ്ഥ ചിന്ത വെച്ചുപുലർത്തുന്നവരാണ് എന്നുമാണ് വൈറ്റ് സിന്റെ പക്ഷം.

ആടുകളെപോലെ ജീവിക്കാൻ പറ്റുമോയെന്ന് നിരീക്ഷണം നടത്തുകയാണ് മുപ്പത്തിയഞ്ച് വയസ്സുകാരനായ വൈറ്റ്സ് ഇപ്പോൾ. കൈകാലുകളിൽ പ്രത്യേക സാമഗ്രികൾ ബന്ധിച്ചു നാല് കാലുകളിൽ നടക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. പുല്ല് എളുപ്പം ദഹിക്കാനായി, ആടുകളിലെ  പ്രഥമ ആമാശയങ്ങൾ പോലെയുള്ള ഒരു കൃത്രിമ ആമാശയം തയാറാക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഒരു മൃഗ വിദഗ്ദ്ധനുമായി ചർച്ച ചെയ്യുകയും ആടുകളെ അറുക്കുന്നത് നിരീക്ഷിക്കുകയും ചെയ്ത ശേഷം സിറ്റസർലണ്ടിലെ ആൽപ്സ് ചരിവുകളിൽ മേയുന്ന ആടുകൾക്കിടയിൽ ഏതാനും ദിവസങ്ങൾ ജീവിക്കുകയും ചെയ്തപ്പോൾ ഒരുക്കങ്ങൾ പൂർത്തിയായി.

ഏകദേശം ഒരു കിലോമീറ്ററോളം ആടുകളുമൊത്ത് ഇഴഞ്ഞു നടന്ന തന്നെ ആടുകൾ കരിങ്കല്ല് നിറഞ്ഞ മലഞ്ചെരിവിൽ തനിച്ചാക്കി മേലോട്ട് കയറിപ്പോയതിൽ വൈറ്റ്സിന് പരിഭവം ഉണ്ട്. പക്ഷെ താമസിയാതെ കക്ഷിക്ക് ആടുകളുടെ കൂടെയെത്താൻ കഴിഞ്ഞിരുന്നു.  മലനിരകൾ ഇറങ്ങുന്നതായിരുന്നു അദ്ദേഹത്തിന് കൂടുതൽ ശ്റമകരം; വീഴുകയാണെങ്കിൽ കുത്തി നടക്കാനുള്ള സാമഗ്റികൾ ഘടിപ്പിച്ച കൈൾ കൊണ്ട് എവിടെയും എത്തിപ്പിടിക്കാൻ കഴിയുമായിരുന്നില്ല.

ഒരു മാനുഷ മൃഗമാവുക: സംഗതി എളൂപ്പമല്ലെ , എന്നായിരിക്കാം. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് , സാമാന്യവും സാമൂഹികവുമായ ഭീതിയോ നൈരാശ്യമോ അന്യമായ ഒരു ജന്തുവിനെ പോലെ ജീവിക്കുകയെന്നതിന്റെ പൊരുൾ കണ്ടെത്തുകയാണ് വൈറ്റ്സിന്റെ താൽപര്യം.

ആൽപ്സ് മലനിരകൾ കടക്കാനായി ഒരു ആട്ടിടയനെ കണ്ടെത്തിയെങ്കിലും കരിങ്കല്ലുകളിലൂടെയുള്ള യാത്ര അത്രക്ക് എളുപ്പമാണെന്ന് കരുതുന്നില്ല. കൈകാലുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഭാരമുള്ളതും വേദനിപ്പിക്കുന്നതുമായ സാമഗ്രികളുമായി മലകൾ കേറിയിറങ്ങാൻ ഏറെ പരിശീലിക്കേണ്ടിയിരിക്കുന്നു. മഴയും തണുപ്പും ആടുകളുമൊത്തുള്ള ജീവിതം ദുസ്സഹമാക്കുന്നു. തങ്ങളുടെ കൂടെ കഴിയാൻ ശ്റമിക്കുന്ന  "മൃഗത്തെ " ആടുകൾ അംഗീകരിക്കേണ്ടതുമുണ്ട്. ഒരിടക്ക് ആടുകൾ തീറ്റ നിർത്തി തന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ അവയുടെ കൂർത്ത കൊമ്പുകളെയോർത്ത് ഉള്ളിലൽപം ഭയം തോന്നാതിരുന്നുമില്ല.

തന്റെ പരിശ്രമങ്ങളുടെയും ആടുകളുമൊത്തുള്ള "വിശ്റമജീവിത" ത്തിൻെറയും ഒരു ഫോട്ടോ പ്രദർശനം അടുത്ത് തന്നെ വൈറ്റ്സ് ലണ്ടനിൽ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ഒരു പുസ്തകവും വൈകാതെ ഇറങ്ങൂം _ മറ്റൊരു ആടുജീവിതം.

Saturday, March 7, 2015

ഖരാപുരിയിലെ കളിവണ്ടി

  • أَفَلَمْ يَسِيرُوا فِي الأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لا تَعْمَى الأَبْصَارُ وَلَكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ
  • ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌.                                                                           -- വി. ഖുര്‍ആന്‍  22:46

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന CIESCO SENIOR CITIZENS' FORUM ത്തിന്റെ ആഭിമുഖ്യത്തില്‍ ഞാനുള്‍പ്പെടുന്ന ഇരുപതില്‍ പരം മുതിര്‍ന്ന പൌരന്മാരുടെ ഒരു സംഘം മുംബൈയില്‍ നാലു ദിവസത്തെ വിനോദ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു. എവിടെയൊക്കെ പോകണമെന്നും സമയം എങ്ങനെയൊക്കെ ചെലവഴിക്കണമെന്നും വ്യക്തമാക്കുന്ന ഒരുറച്ച പദ്ധതി നേരത്തെ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. ആദ്യദിവസം ചില മാര്‍ക്കെറ്റുകളിലും  പുതിയ കടല്‍ പാലത്തില്‍ (2009 ല്‍ ഗതാഗതത്തിന്  തുറന്നു കൊടുത്ത Bandra - Worli Sea Link) കൂടെയുള്ള യാത്രയിലും ചെലവഴിച്ചു. കൂടെയുണ്ടായിരുന്ന ട്രാവല്‍ എജെന്‍സി ഗൈഡിന്റെ നിര്‍ദ്ദേശമനുസരിച്ച് രണ്ടാം ദിവസം ഞങ്ങള്‍ എലഫന്റ ഗുഹകള്‍ കാണാന്‍ പുറപ്പെട്ടു.


മുംബൈ ഏറെ പ്രാവശ്യം സന്ദര്‍ശിച്ചവരും  മുംബൈയുമായി നല്ല ബന്ധമുള്ളവരുമായ നമ്മില്‍ അധികപേരും ഈ ഗുഹകള്‍ പോയി കാണാന്‍ മെനക്കെട്ടു കാണില്ല. എനിക്കും കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുംബൈ ഫോര്‍ട്ടിനു കിഴക്കായി കരയില്‍ നിന്ന് ഏകദേശം 11 കി. മീ. അകലെയായി സ്ഥിതി ചെയ്യുന്ന  2500 ഏക്കര്‍ വിസ്തീര്‍ണമുള്ള ഖരാപുരി എന്നറിയപ്പെടുന്ന ഒരു ചെറിയ ദ്വീപിലാണ് എലെഫന്റ ഗുഹകള്‍. 





ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ രാവിലെ തന്നെ പുറപ്പെട്ടുവെങ്കിലും മുംബൈ റോഡിലെ തിരക്ക് കടന്ന്, പ്രസിദ്ധമായ താജുമഹല്‍ ഹോട്ടലിന്റെയും ഇന്ത്യാ ഗെറ്റിന്റെയും സമീപമുള്ള ജെട്ടിയില്‍ എത്തുമ്പോള്‍ പന്ത്രണ്ട് മണി ആയിരുന്നു. ദ്വീപില്‍ പോകാനുള്ള ടിക്കെറ്റുകള്‍ വാങ്ങി, സ്ഥിരം സര്‍വീസ് നടത്തുന്ന യാത്രാബോട്ടുകളില്‍ ഒന്നില്‍ ഞങ്ങള്‍ സീറ്റ്പിടിച്ചു. വിനോദസഞ്ചാരികള്‍ ധാരാളമുള്ള സമയമായതിനാല്‍ പെട്ടന്ന് തന്നെ ബോട്ട് നിറഞ്ഞു. ഏകദേശം നൂറോളം യാത്രക്കാരുമായി ബോട്ട് പുറപ്പെട്ടു. ടാജുമഹല്‍ ഹോട്ടലും ഇന്ത്യാ ഗേറ്റും പിന്നില്‍ അപ്രത്യക്ഷമായി.




മുന്നോട്ടു നീങ്ങുന്ന ബോട്ടിന്റെ ഇടതു വശത്തായി സമുദ്രതലത്തില്‍ കപ്പലിലേക്കും തിരിച്ചും എണ്ണ കൊണ്ടുപോകുന്ന വലിയ പൈപ്പുകള്‍ ഏറെ നീളത്തില്‍ കാണാം. അതവസാനിക്കുന്നിടത്തായി റിഫൈനറിയും. ആ ദിശയില്‍ തന്നെ ദൂരെ കാണുന്നത് ബാബാ ആറ്റമിക് റിസേര്‍ച് സെന്റര്‍ ആണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.




ഞങ്ങളുടെ ലക്ഷ്യമായ ദ്വീപ്‌ ഒരു വലിയ മലയായി ദൂരെ കണ്ടു തുടങ്ങി. പച്ച പിടിച്ച മലയുടെ ഓരങ്ങളില്‍ തീരെ ചെറിയ വീടുകള്‍ ആയിരിക്കാം കുറെ എണ്ണം അങ്ങുമിങ്ങുമായുണ്ട്. യാത്ര തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞാണ്, കടലിലേക്ക് നീട്ടിയ ഒരു വാല് പോലെ തോന്നിക്കുന്ന കരയുടെ അഗ്രത്തുള്ള ജെട്ടിയില്‍ ഞങ്ങളുടെ ബോട്ട് അടുത്തത്‌.  ബോട്ടില്‍ നിന്ന്  ഞങ്ങള്‍ ഇറങ്ങുമ്പോഴേക്കും നിറയെ സഞ്ചാരികളുമായി അടുത്ത ബോട്ട് എത്തിയിരുന്നു.





തീരെ വീതി കുറഞ്ഞ ഒരു റയില്‍ പാളവും  വഴിയോര കച്ചവടക്കാര്‍ നിരന്നിരിക്കുന്ന നടപ്പാതയും മാത്രം ആയിരുന്നു സുമാര്‍ 700 മീറ്റര്‍ നീളമുള്ള ആ "വാലില്‍". കുട്ടികളുടെ പാര്‍ക്കിലൊക്കെ സാധാരണ കാണാറുള്ളത് പോലെയുള്ള ഒരു ട്രെയിന്‍ (കളിവണ്ടി എന്ന് പറയുന്നതാവും ഉചിതം.) ശബ്ദമുണ്ടാക്കിക്കൊണ്ട് അപ്പോഴേക്കും അവിടെ വന്നു നിന്നു. പുറത്തെ കൌണ്ടറില്‍ നിന്ന്  ടിക്കെറ്റെടുത്ത്  പലരും വണ്ടിയില്‍ കയറിയിരിക്കാന്‍ തുടങ്ങി. ഞങ്ങളും മടിച്ചു നിന്നില്ല. പെട്ടന്ന് നിറഞ്ഞ വണ്ടി ചൂളം വിളിച്ച്  ഒരു പ്രത്യേക ശബ്ദത്തോടെ മുന്നോട്ടു നീങ്ങി. തികച്ചും ഒരു കളിവണ്ടിയില്‍ കയറിയ അനുഭൂദിയാണ് അപ്പോള്‍ അനുഭവപ്പെട്ടത്. സമാന്തരമായി നടപ്പാതയില്‍ കൂടെ ധാരാളം പേര്‍ കച്ചവടക്കാരെ ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്നുണ്ടായിരുന്നു.  ജെട്ടി കരയുമായി ബന്ധിപ്പിക്കുന്ന ഈ പാത അവസാനിക്കുന്നിടത്ത് ആണ്  ഈ ദ്വീപിലെ ഏക വാഹനമായ ട്രെയിന്‍ നിര്‍ത്തിയത്. ഞങ്ങള്‍ കൊച്ചുകുട്ടികളുടെ കൌതുകത്തോടെ പുറത്തിറങ്ങി. യാത്രക്കാര്‍ ഇറങ്ങുന്നതിനനുസരിച്ച്  തിരിച്ചു പോകാനുള്ളവര്‍ കയറിയ  വണ്ടി മടക്കയാത്ര തുടങ്ങി.


മഹാരാഷ്ട്ര സര്‍ക്കാര്‍ ഞങ്ങളെ  എലഫന്റയിലേക്ക്  ഹൃദ്യമായി സ്വാഗതം ചെയ്തു.


നല്ല വെയിലുള്ള ഉച്ചസമയമായിരുന്നിട്ടും തീരെ ചൂടോ വിയര്‍പ്പോ അനുഭവപ്പെടുന്നില്ലായിരുന്നു. കൂടാതെ സുഖപ്രദമായ നേരിയ തണുപ്പുള്ള കാറ്റും. കുറച്ചു ചെറിയ ഹോട്ടലുകളും മറ്റ് കടകളും ടോയിലെറ്റ്  സൌകര്യങ്ങളും മാത്രമേ മലയുടെ അടിഭാഗമായ ഇവിടെ കാര്യമായി കണ്ടുള്ളൂ. 

ഇനി മുകളിലേക്ക് കയറുന്ന കരിങ്കല്ല്  പടുത്തുണ്ടാക്കിയ പടവുകളാണ്. കുറച്ചു പടവുകള്‍ക്ക്  ശേഷം ഇടക്കിടെയായി സമതലം ഉണ്ട്. ഏകദേശം രണ്ടു മീറ്റര്‍ വീതിയിലുള്ള വഴിയാണ് ഈ പടവുകള്‍. ഇരുവശങ്ങളിലും  മുഴുനീളം വഴിക്കച്ചവടം തന്നെ. ഇടയ്ക്കു ചെറിയ ഹോട്ടലുകളും. വെജ്, നോണ്‍വെജ് , ഫാസ്റ്റ്, കഫെ - അങ്ങനെ പോകുന്നു.


















പ്രായം കൊണ്ടും മറ്റും സ്വയം മുകളിലേക്ക്  കേറാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്കായി  നാലുപേര്‍ ചുമലില്‍ വഹിക്കുന്ന കസേര ഘടിപ്പിച്ച പല്ലക്ക് ധാരാളം നിരത്തി വെച്ചതും ഇടയ്ക്കു ചിലരെ പല്ലക്കില്‍ ഏറ്റികൊണ്ടുപോകുന്നതും കാണാനുണ്ടായിരുന്നു. ഒരാളെ മുകളിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ ആയിരം രൂപയാണത്രേ ചാര്‍ജ്.




പടവുകള്‍ കയറിയും ഇടയ്ക്കു വിശ്രമിച്ചും ഭക്ഷണം കഴിച്ചും (കുറച്ചുപേര്‍ ഇടയ്ക്കു നിര്‍ത്തിയും) ഞങ്ങള്‍ മലയുടെ ഏകദേശം പകുതി ഉയരത്തിലുള്ള സമതലത്തില്‍ എത്തി. 


ഇവിടെ ഇടതു ഭാഗമായാണ് പ്രധാന ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. പ്രവേശന ഫീസ്‌  കൊടുത്ത്  ഗേറ്റ് കടന്നാല്‍ ഏറ്റവും വലുതായ ഒന്നാമത്തെ ഗുഹയാണ്. കരിങ്കല്‍ മലയുടെ ഉള്ളിലേക്കായി കവാടങ്ങളും വലിയ കൊത്തുപണികളുള്ള തൂണുകളും കടന്നു വ്യത്യസ്ത മുറികളിലേക്ക് നാം നടക്കുമ്പോള്‍ ഒരു വലിയ കെട്ടിടത്തിന്റെ ഉള്ളില്‍ കേറിയ പോലെ തോന്നും. ഏറെ അറകളുള്ള ഗുഹയുടെ അകത്തു ധാരാളം വലിയ ശില്പങ്ങളും ചുമരിലൊക്കെ ആശ്ചര്യപ്പെടുത്തുന്ന  കൊത്തുപണികളും ഉണ്ട്. പണ്ടെന്നോ ഇവ പെയിന്റ് ചെയ്തതായിരിക്കാം, മങ്ങിയ ചാര നിറമാണ്‌ പൊതുവെ എല്ലായിടത്തും കാണുന്നത്. 


ഹിന്ദു പുരാണത്തിലെ ശിവന്‍റെ ത്രിമൂര്‍ത്തി അവതാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇവിടത്തെ ശില്പങ്ങളും മറ്റ് കൊത്തുപണികളും ചരിത്ര പരമായി ഇനിയും കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. മാനുഷിക നിര്‍മിതമല്ല എന്നുപോലും അഭിപ്രായമുണ്ട്.  


മലയുടെ പാര്‍ശ്വ ഭാഗത്തെ സമതലങ്ങളില്‍ കൂടെ ഇനിയും മുന്നോട്ടു നടന്നാല്‍ അടുത്ത നാല് ഗുഹകള്‍  കൂടെ  കാണാം. ഇടയ്ക്കു ഇരുന്നു വിശ്രമിക്കാന്‍ പറ്റിയ മേല്കൂരയുള്ള  ഇരിപ്പിടങ്ങളുണ്ട്. 



മലയുടെ ഏകദേശം പിന്‍ ഭാഗമായാല്‍  കുറച്ചു താഴെയായി പാറയില്‍ തന്നെയുള്ള ഒരു വലിയ തടാകം മുകളില്‍ നിന്ന് കാണാം. വേനല്‍ക്കാലമായതിനാല്‍  നിറയെ  വെള്ളം  ഉണ്ടായിരുന്നില്ല. അപ്പുറം ദൂരെ കടല്‍ കാണുന്നുണ്ട്. ഇനിയും മുന്നോട്ട് ഇറങ്ങിപോകുവാനുള്ള പടവുകള്‍ ആണ്. ക്ഷീണിതരായതിനാല്‍ ഞങ്ങള്‍ അവിടെ ഇറങ്ങാതെ പോയ വഴിയെ  തിരിച്ചു നടന്നു. മുന്‍ ഭാഗത്ത് എത്തിയപ്പോള്‍ മുകളില്‍ നിന്ന്  താഴോട്ട് നോക്കിയാല്‍  റയില്‍ പാതയും ജെട്ടിയും കാണാമായിരുന്നു.



സമയം നാല് മണി കഴിഞ്ഞുവെങ്കിലും ഞങ്ങള്‍  പടവുകള്‍  ഇറങ്ങി വരുമ്പോള്‍ ധാരാളം പേര്‍ മുകളിലേക്ക് കേറുന്നുണ്ടായിരുന്നു. ഇടയ്ക്കു പലയിടത്തുമായി വിശ്രമിക്കുകയായിരുന്ന ഞങ്ങളുടെ സംഘത്തിലെ ചിലര്‍ കൂടെ ചേര്‍ന്ന് ഞങ്ങള്‍ താഴെയെത്തി.  

ടോയിലെറ്റിലൊക്കെ പോയ ശേഷം ലഘു ഭക്ഷണവും കഴിച്ചു  അധികം കാത്തുനില്‍ക്കാതെ തന്നെ ഞങ്ങള്‍ ട്രെയിനില്‍  കയറി ജെട്ടിയില്‍ എത്തി. അപ്പോള്‍ തന്നെ പുറപ്പെടാന്‍ തയാറായി നില്‍ക്കുന്ന ബോട്ടുമുണ്ടായിരുന്നു. 


കാറ്റില്‍ ആടിയുലഞ്ഞു കൊണ്ടിരുന്ന ബോട്ടില്‍ തിരമാലകള്‍ അടിച്ചുള്ള വെള്ളം വീഴുന്നത് രസമായി തോന്നി. ഇടക്കൊക്കെ വലിയ ഒച്ചയില്‍ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ ഡ്രസ്സും നനയുന്നുണ്ട്. അകലെ ചുവന്ന സൂര്യന്‍ താഴോട്ടു ഇറങ്ങിപ്പോകുന്നതും ഒരു സുന്ദര ദൃശ്യമായി. ഏതായാലും വൈകുന്നേരത്തെ ആ ബോട്ടുയാത്ര വളരെയധികം ആനന്ദകരമായിരുന്നു. ഗേറ്റ് വേക്കടുത്ത് ഞങ്ങള്‍ ബോട്ടിറങ്ങുമ്പോള്‍  അസ്തമയം കഴിഞ്ഞിരിക്കുന്നു.



Wednesday, November 20, 2013

"ബലീപ്പാ, ഹ്ക്കൂള്‍, നാള പോകാ.."

"ബലീപ്പാ, ഹ്ക്കൂള്‍,  നാള  പോകാ.." 

ഇതാണ് ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ മൂന്നര വയസ്സുകാരന്‍  അസിം ഖയാല്‍ എന്നോട്  വന്നു പറയുന്നതു . കളിക്കാനുള്ള  സൌകര്യങ്ങളും സാമഗ്രികളും കൂടുതലില്ലാത്ത പ്ലേ സ്കൂള്‍ ആയതു കൊണ്ടായിരിക്കാം ഒരു പക്ഷെ സ്കൂളില്‍ പോകുന്നതിന്നു പ്രത്യക്ഷത്തിലുള്ള അവന്റെ മടിയും അടുത്ത ദിവസത്തേക്കുള്ള നീട്ടിവെപ്പും അല്ലെങ്കില്‍ വീട്ടിലെ കളികളായിരിക്കും അവന്ന്‍ കൂടുതലിഷ്ടം ആര്‍ഭാടങ്ങള്‍ കുറവാണെങ്കിലും വീട്ടിനടുത്ത് തന്നെയായത് കാരണമാണ് ആ സ്കൂള്‍ തന്നെ മതിയെന്ന് ഞങ്ങള്‍ കരുതിയത്. 

ഞാന്‍ സമ്മതം മൂളിയാലോ മറ്റു വിധത്തില്‍ താല്‍കാലികമായി സമ്മതിച്ചാലോ തുടര്‍ന്ന് കൊണ്ടേയുള്ള അവന്റെ നീട്ടിവെപ്പ് പ്രഖ്യാപനം അവന്‍ നിര്‍ത്തില്ല, അന്തിമമായി ഞാന്‍ അതേറ്റു പറയുന്നത് വരെ. 

"ങാ.  സ്കൂളില്‍ നാളെ പോകാം". 

തിരിച്ചു വരുമ്പോള്‍ ചോക്കി (ചോക്ലറ്റ്) വാങ്ങി തരാമെന്നോ ളുളു (ലു ലു) വില്‍ പോകാമെന്നോ അല്ലെങ്കില്‍ അവനിഷ്ടമുള്ള  മറ്റു വല്ലതും നല്‍കാം എന്നോ പറഞ്ഞു ഫലിപ്പിച്ച് പത്ത് മണിയാവുമ്പോള്‍ മിക്ക ദിവസവും അവനെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി ഒരു വിധത്തില്‍  പുറത്തിറക്കാന്‍ കഴിയുന്നുണ്ട്.  ഇതിനിടെ അവന്‍ എത്രയോ തവണ നീട്ടിവെപ്പ് പ്രഖ്യാപന പരമ്പര ആവര്‍ത്തിച്ചു കാണും. എന്റെ  ഏറ്റുപറച്ചിലും. 

"ബലീപ്പാ, ഹ്ക്കൂള്‍, നാള  പോകാ.." 
" ങാ. സ്കൂളില്‍ നാളെ പോകാം". 


ഒന്നാലോചിക്കുമ്പോള്‍ അവന്റെ നീട്ടിവെപ്പ്  സാരമാക്കാനില്ല. എങ്കിലും ഈ ചെറുപ്രായത്തില്‍ തന്നെ മനസ്സില്‍ നീട്ടിവെപ്പിന്റെ വിത്ത്  മുളച്ചതായി അറിയുമ്പോള്‍ അത്ഭുതത്തിന്  വകയുണ്ട്.

        *             *             *             *             *           * 

നമ്മളില്‍ ഭൂരിപക്ഷവും പൊതുവില്‍ സമാന സ്വഭാവങ്ങളുടെ തീക്ഷണ ദശയില്‍ ഉള്ളവരാണ്. ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ സ്വയം പല കാരണങ്ങള്‍ ഉന്നയിച്ചു അടുത്ത ദിവസങ്ങളിലേക്ക് മാറ്റി വെക്കുകയും അടുത്ത ദിവസങ്ങളില്‍ വീണ്ടും വീണ്ടും മാറ്റിവെക്കുകയും ചെയ്യുന്ന നമ്മുടെ മാനസിക അവസ്ഥയാണ്‌ സൂചിപ്പിക്കുന്നത്. അവസാനം ജോലികള്‍ ചെയ്തു തീര്‍ക്കേണ്ട അന്തിമ സമയം ആവുമ്പോള്‍ ധൃതി കൂട്ടി എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുകയാണ്  നമ്മുടെ പതിവ്.  

ഉത്തരവാദപ്പെട്ട സാധാരണ ജോലികള്‍ മാറ്റിവെച്ചു ആനന്ദകരവും എളുപ്പവുമായ കാര്യങ്ങള്‍ ചെയ്യുന്നതും, ഒരു ജോലി ചെയ്യാന്‍ നിശ്ചയിച്ച സമയവും അത്  പ്രായോഗികമായി ചെയ്യുന്ന സമയവും തമ്മില്‍ പറയത്തക്ക വലിയ കാലാന്തരം ഉണ്ടാവുന്നതും നീട്ടിവെപ്പിന്റെ ലക്ഷണങ്ങള്‍ ആണ്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഈ സ്വഭാവം ഒരു അസുഖമായി മാനസിക ശാസ്ത്ര ഗവേഷകര്‍ കണക്കാക്കുന്നു. സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിയുടെയും  ഉത്‌പാദന ശേഷിയുടെയും തളര്‍ച്ചയുടെ ഒരു പ്രധാന കാരണം ഈ അസുഖമാണ്. പ്രത്യക്ഷത്തില്‍ ഇത് പലര്‍ക്കും അംഗീകരിക്കാന്‍ പ്രയാസമാണെങ്കിലും എതു ജോലിയും കൃത്യ സമയത്ത് തുടങ്ങുകയും ശരിയായ പദ്ധതി അനുസരിച്ച് ചെയ്ത് തീര്‍ക്കുകയും ചെയ്യുമ്പോള്‍ ഉത്പാദന ശേഷി വളരെയധികം മെച്ചപ്പെടുമെന്നു എല്ലാവരും സമ്മതിക്കുന്നു.

പലര്‍ക്കും ജോലികള്‍ മാറ്റി വെക്കുകയെന്നത് അവരുടെ ഇംഗിതങ്ങള്‍ ആണെങ്കിലും  ഉപരി ഒരു സ്വഭാവ വിശേഷമാണ്. ജോലികള്‍ ക്ലിപ്ത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുന്നതിന്നു പ്രാധാന്യവും മുന്‍ ഗണനയും നല്‍കുകയെന്നത് വളരെയധികം പ്രയാസമുള്ള കാര്യമാണവര്‍ക്ക്.  എന്ത് ജോലിക്കും നല്ല മൂഡും (mood) മുഹൂര്‍ത്തവും വന്നു ചേരാന്‍ കാത്തിരിക്കുകയാണ് എപ്പോഴും. 

ചെയ്യാനുള്ള ജോലി എന്തോ വലിയ നിലയില്‍ ചെയ്യേണ്ടതാണെന്നും തങ്ങള്‍ക്കു അപ്രകാരം ചെയ്യാനുള്ള ശാരീരികവും സാങ്കേതികവുമായ  കഴിവ് ഉണ്ടോയെന്നും വേണ്ടത്ര സമയം ലഭിക്കുമോയെന്നും അവര്‍ ഭയക്കുകയും സംശയിക്കുകയും ചെയ്യുന്നു. അസൌകര്യവും ആകുലതയും ഉളവാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ മടിക്കുന്നു. പക്ഷെ ചെയ്യാതിരുന്നാല്‍ ജോലി തനിയെ ഇല്ലാതാവുന്നില്ല, മറ്റൊരാള്‍ അത് ചെയ്യുന്നുമില്ല  എന്നതിനാല്‍ അവര്‍ക്ക് സംഘര്‍ഷം കൂടുന്നു. ജോലിയില്‍ വന്ന അനാസ്ഥയില്‍ കുറ്റബോധം തോന്നുകയും അതു പരിഹരിക്കുന്നതിന് ശ്രമിക്കാതെ കുറ്റബോധത്തില്‍ നിന്ന്  സ്വയം അകന്നു നീട്ടിവെപ്പ്  തുടരുകയും ചെയ്യുന്നു. നീട്ടിവെപ്പ് പതിവാക്കിയവര്‍ അവരെന്ത് കൊണ്ട് അങ്ങനെ ചെയ്യുന്നുവെന്നു ചിന്തിക്കുന്നില്ല. ഇങ്ങനെ ഒക്കെ മതി എന്നൊരു ധാരണ മാത്രമാണവര്‍ക്ക്. ചിലപ്പോള്‍  ജോലി നിസ്സാരവല്‍ക്കരിച്ചാണ്  നീട്ടിവെക്കുന്നത്.

ദിനേന വ്യത്യസ്തങ്ങളായ ധാരാളം ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ളവര്‍ക്ക് ഈ നീട്ടിവെപ്പ് സ്വഭാവം ദൂരീകരിച്ച്‌ കൂടുതല്‍ വിശ്വാസ്യതയും ഉത്പാദന ക്ഷമതയുമുള്ള വ്യക്തികളാകാന്‍ തോന്നുന്നുവെങ്കില്‍ ഇനി പറയുന്ന ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.  

ചെയ്യാനുള്ള ജോലികളുടെ മുന്‍ഗണന അടിസ്ഥാനമാക്കി  ഒരു ദൈനംദിന സമയക്രമ പട്ടിക  ഉണ്ടാക്കുകയാണ് ഏറ്റവും പ്രധാനമായത്. കൂടുതല്‍ കാലയളവ് വേണ്ടുന്ന ജോലികള്‍ പറ്റുമെങ്കില്‍  സൌകര്യപ്രദമായി വിഭജിച്ച്  ചേര്ക്കാവുന്നതാണ്‌. ജോലികള്‍ക്ക് വേണ്ട സമയം ക്ലിപ്തപ്പെടുത്താന്‍ ഇത് സഹായമാവും. മൊബൈലില്‍ ഇപ്പോള്‍ ലഭ്യമായ ധാരാളം വിവരണങ്ങളും പദ്ധതികളും അടങ്ങിയ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ കലണ്ടര്‍ ആവശ്യകത അനുസരിച്ച് തെരഞ്ഞെടുത്ത്  ഉപയോഗിക്കാനും  പറ്റും.

ഓരോ ദിവസവും അതാതുദിവസത്തെ പട്ടിക പരിശോധിച്ചു ജോലികള്‍ ചെയ്തു തുടങ്ങാം. സമയോചിതമായി പട്ടികയിലെ ഏറ്റവും വലിയ കാര്യം ആദ്യം ചെയ്തു തീര്‍ക്കുകയാണെങ്കില്‍ കൂടുതല്‍  ഉത്പാദന ക്ഷമതയും ബാക്കി കാര്യങ്ങള്‍  ചെയ്യാനുള്ള മാനസികമായ തിടുക്കവും കൂടും എല്ലാം ചെയ്തു തീര്‍ക്കണമല്ലോ എന്ന ഭീതി കലര്‍ന്ന  ചിന്ത ഒഴിവാക്കി ഒരേ സമയം ഒന്ന്  മാത്രമായി ജോലി ചെയ്യുക. 

വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും മറ്റു വിശ്രമങ്ങളില്‍ മുഴുകുന്നതും ജോലിക്ക് ശേഷമായിരിക്കുക സമയം ആവശ്യത്തില്‍ കൂടുതല്‍ ലഭ്യമാണെങ്കിലും ഈ രീതി തന്നെ പാലിക്കുക. അങ്ങനെയാവുമ്പോള്‍ ജോലി ചെയ്തു കഴിഞ്ഞ മാനസികമായ ആശ്വാസവും സംതൃപ്തിയും കാരണം  വിനോദവും വിശ്രമവും കൂടുതല്‍  ആസ്വാദ്യകരമാവും.

ചെയ്യുന്ന ജോലികളെ ഒരിക്കലും തരം താഴ്ത്തി കാണാതിരിക്കുക. ഓരോ ജോലിക്കും  ആവശ്യമായ തയാറെടുപ്പും ബുദ്ധിമുട്ടും കാലയളവും വേണ്ട വിധത്തില്‍  തിട്ടപ്പെടുത്തുകയും അതിനനുസരിച്ച് സമയവും സൌകര്യവും കണ്ടെത്തുകയും ചെയ്യുക. ചെയ്യുന്ന എല്ലാ ജോലിയിലും അതീവ വൈദഗ്ധ്യം അനിവാര്യമാണെന്ന ചിന്ത ഉപേക്ഷിക്കുകയും സ്വന്തം കഴിവ് മനസ്സിലാക്കുകയും ചെയ്യുക.

ഒന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുവാന്‍ സ്വയം അനുവദിക്കാതിരിക്കുക.  മനസ്സില്‍  ഇങ്ങനെ ഒരു മുന്‍ കരുതല്‍ ഉണ്ടായിരുന്നാല്‍ , വെറുതെയിരിക്കുമ്പോള്‍ ഉപബോധ മനസ്സില്‍ ഒരു അലാറം ഓര്‍മ്മപ്പെടുത്താന്‍ ഉണ്ടാകും. (ഇതെന്റെ അനുഭവത്തില്‍ നിന്ന് തന്നെയാണ്). എങ്കിലും അനിവാര്യമായ വിശ്രമത്തിന് പ്രത്യേകം സമയം കണക്കിലെടുക്കണം. വിശ്രമവും വെറുതെ ഇരിക്കലും  ഒരു പോലെയല്ല. 

ജോലിയില്‍ ഏകാഗ്രത നഷ്ടപ്പെടുകയും താല്പര്യമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ സൌകര്യപൂര്‍വ്വം  ചെറിയ ഇടവേള ആകാം ഒന്ന്‍ മയങ്ങാനോ അഭിരുചിയുള്ള എന്തെങ്കിലും വായിക്കാനോ കൂട്ടുകാരുമായി സല്ലപിക്കാനോ ഇഷ്ടമുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാനോ ഈ സമയം ഉപയോഗപ്പെടുത്താം. തിരിച്ചു വീണ്ടും ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇത് മൂലം കൂടുതല്‍ ഉന്മേഷം അനുഭവപ്പെടുകയും കൂടുതല്‍ ജോലി ചെയ്തു തീര്‍ക്കാന്‍ കഴിയുകയും ചെയ്യുന്നു.

സ്വന്തം ഉത്തരവാദിത്വങ്ങളെ പറ്റി ബോധവാന്മാരായിരിക്കുക. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മാത്രം ജോലി ചെയ്യുന്ന രീതി ഒഴിവാക്കുക. കാലപരിധിയില്ലാത്ത ജോലികള്‍ക്ക് സ്വയം പരിധി നിശ്ചയിക്കുക. ജോലി ചെയ്ത് തീര്‍ക്കുന്നതിനു സമ്മാനവും അലസതക്ക് ശിക്ഷയും സ്വയം ഏര്‍പ്പെടുത്തുന്നത് തമാശയായി തോന്നുമെങ്കിലും കാര്യമായി എടുക്കാം. നീട്ടിവെപ്പ് കാരണമായുണ്ടാകുന്ന പ്രയാസങ്ങളും നഷ്ടങ്ങളും മനസ്സില്‍ കാണുക. ജോലി യഥാസമയം  ചെയ്തു തീര്‍ത്താല്‍ ലഭ്യമാവുന്ന ഒഴിവു സമയം, മാനസിക സ്വസ്ഥത, പണം, മറ്റു നേട്ടങ്ങള്‍ എന്നിവ മനസ്സില്‍ കണ്ടുകൊണ്ട് ജോലി തുടരുകയാണെങ്കില്‍ ലക്ഷ്യപ്രാപ്തി എളുപ്പമായിരിക്കും. 

ജോലികള്‍ സ്വയം ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ പ്രാപ്തരായ കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ സഹായം തേടാം. അവരെ മേല്‍നോട്ടത്തിനായി ഏര്‍പ്പാട് ചെയ്യാം. എങ്കിലും അവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് നീട്ടിവെപ്പ് തന്നെ.  

നീട്ടിവെപ്പ് സ്വഭാവം തനിക്കുണ്ടെന്ന് സ്വയം തിരിച്ചറിയുന്നതും അതിന്നുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതും ഒരു പരിഹാര മാര്‍ഗമാണ്. കാര്യങ്ങളില്‍ എളുപ്പവും വേഗത്തിലും തീരുമാനങ്ങള്‍ എടുക്കുന്ന ശീലം ആര്‍ജ്ജിക്കുകയാണ് മറ്റൊന്ന്.

     *             *             *             *             *            *             *             *

അനുബന്ധം (അഥവാ ഒരു കുറ്റസമ്മതം) : ഈ പോസ്റ്റ്‌ എഴുതാന്‍ തീരുമാനിച്ചിട്ട് ദിവസങ്ങള്‍ കുറെയായി. പക്ഷെ പട്ടികയില്‍ നിന്ന് പട്ടികയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.


Wednesday, September 25, 2013

പച്ച കല്ലുകള്‍ വെച്ച മോതിരം

ഴിഞ്ഞ മഴക്ക് മുമ്പ് ഞങ്ങളുടെ വീടിന്റെ മുന്നിലെ റോഡില്‍ റീ ടാറിംഗും ഗേറ്റിനടുത്ത് സ്ലാബുകള്‍ പൊക്കി ഓവ് ചാലുകള്‍ ശുചീകരണവും നടത്തിയപ്പോള്‍ ഓവില്‍ നിന്ന് നീക്കം ചെയ്ത മണ്ണ് വണ്ടിയില്‍ കേറ്റുന്നതിനിടക്ക് കുറച്ചു ചട്ടികള്‍ ഞങ്ങളുടെ പുരയിടത്തില്‍ നിക്ഷേപിക്കാന്‍ ഞാന്‍ ജോലിക്കാരോട് ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ മണല്‍ കലര്‍ന്ന മണ്ണായതിനാല്‍ ചെടിച്ചട്ടികളില്‍ ആവശ്യത്തിന് വേണ്ടപ്പോള്‍ ചേര്‍ക്കാന്‍ വെക്കുകയായിരുന്നു എന്‍റെ ഉദ്ദേശം. പിന്നീട് കുറച്ചു ചെടികള്‍ മുളക്കാനായി ഞാന്‍ അതില്‍ കുത്തി വെക്കുകയും ചെയ്തു.

രണ്ടു ദിവസം മുമ്പ് ഭാര്യ സുഹ്റ ആ മണ്‍കൂമ്പാരത്തില്‍ നിന്ന് കുറച്ചു മുളച്ച  ചെടികള്‍ പറിച്ചു മാറ്റുകയും  മണ്ണ് വാരുകയും ചെയ്തപ്പോള്‍ പച്ച കല്ലുകള്‍ പതിച്ച ഒരു ചെറിയ മോതിരം കിട്ടി. ഓണം അവധിക്ക് വീട്ടില്‍ വന്നിരുന്ന താല്‍ക്കാലിക ജോലിക്കാരിയുടെ കുട്ടിക്ക് കൊടുക്കാമെന്നു കരുതി അവളത് എടുത്തു വെച്ചു. 

കഴുകി വൃത്തിയാക്കിയപ്പോള്‍ മോതിരത്തിന് നല്ല തിളക്കമുണ്ട്. വളരെ മുമ്പ് മുതലെ ഞങ്ങളുടെ വീട്ടിലുള്ള പ്രായം ചെന്ന അടുക്കള സഹായിയായ പാതിമതാത്തക്ക് മോതിരം കണ്ടപ്പോള്‍, മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന സഫല്‍ കരഞ്ഞുകൊണ്ട് മുന്നില്‍ നില്‍ക്കുന്ന രംഗവും വലിയുമ്മ വാങ്ങിക്കൊടുത്ത് വിരലിലിലിട്ട രണ്ടാം ദിവസം തന്നെ നഷ്ടമായ പച്ച കല്ലുകള്‍ പതിച്ച സ്വര്‍ണ മോതിരവും നന്നായി ഓര്‍മ്മ വന്നു. സുഹ്റക്കും പിന്നെ അത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല. ഗേറ്റിനടുത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ആണ് മോതിരം വീണ് പോയതെന്ന് സഫല്‍ അന്ന് പറഞ്ഞിരുന്നത് അവള്‍ ഓര്‍ക്കുകയും ചെയ്തു. 

ഏറെ ഇഷ്ടപ്പെട്ടിരുന്ന മോതിരം ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം  വീണ്ടും കണ്ടപ്പോള്‍ വൈകുന്നേരം എന്ട്രന്‍സ് ക്ലാസ് കഴിഞ്ഞു വന്ന സഫലിന്റെ മുഖത്ത്, അതിനേക്കാള്‍ തിളക്കമുണ്ടായിരുന്നു. കാലം മായ്ക്കാത്ത തിളക്കം. 


മോതിരത്തെപറ്റി നേരത്തെ അറിവ് ഒന്നുമില്ലാതിരുന്ന എനിക്ക് മറ്റൊരു സംഭവമാണ് ഓര്‍മ്മ വന്നത്. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഹയില്‍ ജോലിയിലിരിക്കെ ലീവില്‍ നാട്ടില്‍ വരുന്നതിന്റെ തലേ ദിവസം ബ്രീഫ് കേസ് വൃത്തിയാക്കിയപ്പോള്‍ അതിലിരുന്ന പഴയ കടലാസുകളും മറ്റും അടുക്കള മാലിന്യങ്ങളുടെ കൂടെ പ്ലാസ്ടിക് കവറിലിട്ട് പതിവ് പോലെ രാത്രിയില്‍ തന്നെ ഫ്ലാറ്റിനു പുറത്ത് റോഡരികില്‍ വെച്ചിരുന്നു. യാത്രാദിവസം രാവിലെ ഓഫീസില്‍ പോകാന്‍ നേരത്താണ് ടിക്കെറ്റും ഡ്രാഫ്റ്റും വാങ്ങാന്‍ പണത്തിനായി, നേരത്തെ സുഹ്റയെ ഏല്പിച്ചിരുന്ന ലീവ് സാലറിയും സ്നേഹിതന്‍ കടം വാങ്ങി തിരിച്ചു നല്‍കിയ തുകയും അടങ്ങിയ കവര്‍ ഞാന്‍ ആവശ്യപ്പെട്ടത്. ബ്രീഫ് കേസില്‍ വെച്ചിട്ടുണ്ടെന്ന് അവള്‍ അറിയിച്ചപ്പോള്‍ അതില്‍ നോക്കാതെ തന്നെ ഒരു ഞെട്ടലോടെ ഞാന്‍ താഴേക്ക് ഓടുകയായിരുന്നു. റോഡരികില്‍ രാത്രി വെച്ച പ്ലാസ്ടിക് കവറെടുത്ത് തിരിച്ചു നടക്കുമ്പോള്‍ അടുത്ത ബില്‍ഡിങ്ങിന് മുമ്പില്‍ നിന്ന് മുന്നോട്ട് വരുന്ന മാലിന്യം അരച്ചുകൊണ്ടുപോകുന്ന ട്രക്കിന്റെ ഡ്രൈവര്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. 

പന്ത്രണ്ടായിരത്തില്‍ കൂടുതല്‍ റിയാല്‍ സംഖ്യയുണ്ടായിരുന്ന കവറുമായി അന്ന് ഓഫീസില്‍ പോകുമ്പോള്‍ എന്‍റെ മനസ്സില്‍ അലൌകികമായ കുറെ ചിന്തകള്‍ ഘോഷയാത്ര നടത്തി.

അല്ലാഹുവേ, നീ തന്നത് തടയാന്‍ ആരുമില്ല; നീ തടഞ്ഞത് തരാനും ആരുമില്ല.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text