Ads 468x60px

Tuesday, September 27, 2011

ദോശയുടെ വര്‍ണപ്പകര്‍പ്പ്

കൈവിരല്‍ കൊണ്ട് സ്ക്രീനില്‍ സ്പര്‍ശിച്ചും ഉരസിയും നിയന്ത്രിക്കുന്ന (touch screen technology) മായാവിലാസത്തോടെ പുറത്തിറങ്ങിയ Iphone ന്‍റെ പ്രവര്‍ത്തനം വിസ്മയത്തോടെ പ്രചരിച്ചു തുടങ്ങിയ സമയം, വലിയ വില കൊടുത്തു ഒരെണ്ണം കരസ്ഥമാക്കി വിലസുന്നതിനിടയില്‍ സ്നേഹിതന്‍ അവന്‍റെ കൈയിലിരിക്കുന്ന കൂടുതല്‍ പ്രവര്‍ത്തന സൌകര്യങ്ങളുള്ള Iphone എനിക്ക് കാണിച്ചു തന്നു. ഞാന്‍ നല്‍കിയ വിലയിലും എത്രയോ കുറവായിരുന്നു അവന്‍ അതിനുവേണ്ടി മുടക്കിയത്. (ഏകദേശം അഞ്ചിലൊന്ന് മാത്രം). പ്രത്യക്ഷത്തിലും പ്രവര്‍ത്തനത്തിലും ഒട്ടും വ്യത്യസ്ഥം അല്ലാതിരുന്ന അവന്‍റെ ഫോണ്‍ ഒരു ചൈനീസ് നിര്‍മിതമായിരുന്നു എന്ന് കുറച്ചു കഴിഞ്ഞു മനസ്സിലായിട്ടും ഞാന്‍ അതിനായി കൂടുതല്‍ ചെലവാക്കിയ കാര്യം ഓര്‍ത്തു അസ്വസ്ഥനായിരുന്നു.

അമേരിക്കയിലെയും യൂറോപ്പിലെയും മിക്ക പ്രശസ്ത കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കും ബദല്‍ എന്നോണം ഒറിജിനലിനെ വെല്ലുന്ന കാര്‍ബണ്‍ കോപ്പി പോലെ, ചൈനയില്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ വിപണിയില്‍ ധാരാളമാണ്. ഒരു സാധാരണക്കാരന്‌ കാഴ്ചയിലും ഉപയോഗത്തിലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള രൂപ സാമ്യതകളും പ്രവര്‍ത്തന ക്ഷമതയും ഇവയ്ക്കുണ്ട്. വാഹനങ്ങള്‍ , യന്ത്രസാമഗ്രികള്‍ , വാച്ചുകള്‍ , എലെക്ട്രോണിക് ഉപകരണങ്ങള്‍ , ഭക്ഷണങ്ങള്‍ എന്ന് വേണ്ട എല്ലാം ചൈനയില്‍ പകര്‍ത്തി നിര്‍മ്മിക്കുന്നു - ചിലപ്പോള്‍ ചില പരിഷ്കരണങ്ങള്‍ വരുത്തിയും കൂടുതല്‍ പ്രവര്‍ത്തന സൌകര്യങ്ങള്‍ നല്‍കിയും. ചൈനയില്‍ ചിലയിടങ്ങളില്‍ ആപ്പിള്‍ ( Iphone നിര്‍മാതാക്കള്‍ ) സ്റ്റോര്‍ തന്നെ പകര്‍പ്പ്‌ ആയി പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍ ആശ്ചര്യം തോന്നേണ്ടതില്ല. ഏതു നൂതന സാമഗ്രിയും സസൂക്ഷ്മം വീക്ഷിക്കുകയും ആന്തര അവസ്ഥകള്‍ പരിശോധിക്കുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ അവ അങ്ങനെ തന്നെ പകര്‍ത്തിയും കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും അതെ പേരിലും വ്യത്യസ്ഥത തോന്നിക്കാത്ത മറ്റു പേരിലും പുതിയ ഉല്‍പന്നങ്ങളാക്കി വിപണിയില്‍ ഇറക്കാനുള്ള ചൈനക്കാരുടെ കഴിവ് പ്രശംസ അര്‍ഹിക്കുന്നു. ഉല്‍പാദനചെലവും മറ്റു ചെലവുകളും വളരെ കുറവായതിനാല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും അവര്‍ക്ക് കഴിയുന്നു.

മാറ്റങ്ങള്‍ പലതും ഉണ്ടായെങ്കിലും, ഒരു മുതലാളിത്ത വാണിജ്യ വ്യവസ്ഥിതിയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ് ഇന്നും ചൈന. കമ്മ്യൂണിസ്റ്റ് രീതിയില്‍ രാഷ്ട്രത്തിന്‍റെ ഉടമസ്ഥതയിലാണ് എല്ലാം, വ്യക്തികളുടെ ബുദ്ധി വൈഭവം പോലും. ചൈനയില്‍ പേറ്റന്റ് അവകാശം എന്നൊന്നില്ല. എങ്കിലും വാണിജ്യ താല്‍പര്യമാണ് എന്തിനും എവിടെയും മുന്‍തൂക്കം. കമ്മ്യൂണിസ്റ്റ് ശൈലിയിലുള്ള ഭരണത്തിലായതിനാല്‍ തങ്ങള്‍ മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് വളരെ പിന്നോക്കമാണെന്ന ഒരു തിരിച്ചറിവ് അവരില്‍ മുളപൊട്ടി. അങ്ങിനെയാണ് അറിവുണ്ടാക്കുവാനും തദ്വാരാ അഭിവൃദ്ധി പ്രാപിക്കുവാനുമുള്ള നിതാന്ത മോഹം അവര്‍ക്കുണ്ടായത്. അതിനായി അവര്‍ സ്വീകരിച്ച എളുപ്പ മാര്‍ഗമായിരിക്കാം പകര്‍പ്പ് വിദ്യ (copying). വിപണിയിലെ പരാജയങ്ങളല്ല അവര്‍ പകര്‍ത്തുന്നത്, മറിച്ച് ആപ്പിള്‍ പോലെയുള്ള വമ്പന്മാരെയാണ് എന്നതത്രെ രസാവഹം.

ചൈനക്കാരുടെ വാണിജ്യ സംസ്കാരം വ്യത്യസ്ഥമായി തോന്നിയേക്കാം. ഗവേഷണം നടത്തി കണ്ടുപിടിക്കുന്നതിനു പകരം മറ്റൊന്ന് പകര്‍ത്തുന്നതിലൂടെ അറിവ് സമ്പാദിക്കുന്നത് അവരുടെ കാഴ്ചപ്പാടില്‍ അനുവദനീയവും ഏറെ അഭിലഷണീയവും ആകാം. തങ്ങളുടെ രാജ്യത്തിനകത്ത് വെച്ച് തന്നെ ചെലവ് കുറഞ്ഞ മാനവശേഷി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ മറ്റു വിപണികളില്‍ വലിയ വിലക്ക് വിറ്റഴിക്കുന്ന ആപ്പിള്‍ പോലെയുള്ള വന്‍കിട കമ്പനികള്‍ക്ക് നേരെയുള്ള പ്രതിഷേധ പോരാട്ടമായും ചൈനയുടെ ഈ പകര്‍പ്പ് സംസ്കാരത്തെ നോക്കി കാണാവുന്നതാണ്.

ചൈനയിലെ സാധാരണ ഉപഭോക്താക്കള്‍ പൊതുവേ ഇംഗ്ലിഷ് വിദ്യാഭ്യാസം കുറഞ്ഞവരും (ഇല്ലാത്തവരും) ബ്രാന്‍ഡ്‌ ചിന്താഗതി ഇല്ലാത്തവരും വില കുറഞ്ഞ ഉല്‍പന്നങ്ങളില്‍ സന്തോഷം കാണുന്നവരുമാണ്. ഇത്തരം പകര്‍പ്പ് ഉല്‍പന്നങ്ങളുടെ ഒറിജിനല്‍ നിര്‍മ്മാതാക്കളെ പറ്റി ബോധവാന്മാരായ വിദേശ വിപണികളില്‍ മാത്രമാണ് ബ്രാന്‍ഡുകള്‍ക്ക് പ്രസക്തി. പേരുകള്‍ പകര്‍ത്തുന്നത് അതിനാല്‍ അവര്‍ക്ക് വേണ്ടിയാണു. ചൈനയില്‍ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ നടത്തിയ ഒരു വിദേശ അദ്ധ്യാപകന്‍, ഇന്റര്‍നെറ്റില്‍ നിന്ന് ഉത്തരങ്ങള്‍ പകര്‍ത്തി ക്ലാസ്സില്‍ അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കില്ല എന്ന താക്കീതു നല്‍കിയതും വിദ്യാര്‍ഥികള്‍ അത് ഗൌനിക്കാതിരുന്നതും അനുഭവ കുറിപ്പായി എഴുതിയത് വായിച്ചതു ഓര്‍ക്കുന്നു. അവിടെ പണമുണ്ടാക്കാനുള്ള ഒരു എളുപ്പ വഴിയും കൂടിയാണ് ഇംഗ്ലീഷ്‌ അദ്ധ്യാപനം.

ചൈനയില്‍ പൊതുവേ കുറഞ്ഞ ജീവിതനിലവാരമാണ്. പണത്തിനു വലിയ സ്ഥാനവും. ചെറിയ മുതലിറക്കി വലിയ പണമുണ്ടാക്കുക എന്നതാണ് ചൈനീസ്‌ തത്വം. മാത്രമല്ല, മുതലിറക്കി ഏറെ കാലം കാത്തിരിക്കാനും അവര്‍ തയാറല്ല. ഒരേ ഉല്‍പന്നങ്ങള്‍ എല്ലാം തന്നെ അവയുടെ ഭാവത്തിലും ഉപയോഗത്തിലും ഒരു പോലെയായിരിക്കെ പുതിയവ വാര്‍ത്തെടുക്കുന്നതില്‍ എന്തര്‍ത്ഥം എന്ന ന്യായീകരണവും അവര്‍ക്ക് ഇല്ലാതെയല്ല.

U Tube ല്‍ ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു ചൈനീസ്‌ വിഭവം ദോശപ്രിയരായ നമുക്ക് ഏറെ രുചിച്ചേക്കാം.




Monday, September 5, 2011

നിങ്ങള്‍ ബോറടിച്ചിരിക്കുകയാണോ ?







റെ നേരമായി കീബോഡില്‍ കുത്തിക്കൊണ്ടിരുന്ന എന്നെ നോക്കി ഇടക്കാല പരീക്ഷക്ക്‌ പഠിച്ചു കൊണ്ടിരുന്ന പത്താം ക്ലാസ്സുകാരി സഫല്‍ ചോദിച്ചു, "ഉപ്പാക്ക് ബോറടിക്കുന്നില്ലേ ? എനിക്ക് വായിച്ചു ബോറടിച്ചു"
"എന്നാല്‍ ഇനിയും വായിച്ചോളൂ" തമാശ രൂപത്തില്‍ ഞാന്‍ കാര്യം തന്നെയാണ് പറഞ്ഞത്.


നിര്‍ബന്ധിതമായി, ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ നിര്‍വഹിക്കുക, രസകരമല്ലാത്ത കലകള്‍ 'ആസ്വദി'ക്കുക, എന്തെങ്കിലും പ്രതീക്ഷിച്ചു അനന്തമായി കാത്തിരിക്കുക എന്നിവ നമുക്ക് ബോറടിയുണ്ടാക്കുന്നു. നമ്മുടെ നിത്യജീവിതം സുഖപ്രദം അല്ലാതായി തീരുന്നതിനു ഇതുമൊരു പ്രധാന കാരണമാണ്.

വരുമാനമാര്‍ഗം ആണെങ്കിലും മനസ്സിനിണങ്ങാത്ത ജോലി, രസകരമല്ലാത്ത സിനിമ, ബസ്സ്സ്റ്റോപ്പിലെ കാത്തുനില്‍പ്പ് തുടങ്ങി ദൈനം ദിനജീവിതത്തില്‍ ബോറടിയാവുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ട്. വായിച്ചു തുടങ്ങിയ പോസ്റ്റ്‌ അരോചകം എന്ന് തോന്നിയാലും നീണ്ടുപോകുന്ന വിവരണം ബോറടിയോടെ നാം മുഴുമിപ്പിക്കുന്നു.

മാനസികവും ശാരീരികവുമായ ക്ഷീണമാണ് പ്രത്യക്ഷത്തില്‍ ബോറടിയുടെ അനന്തര ഫലമായി പലപ്പോഴും നമുക്ക്‌ അനുഭവപ്പെടുന്നത്. ചിലപ്പോള്‍ സമയനഷ്ടവും. ആരും ഇഷ്ടപ്പെടാത്ത ഈ അസുഖകരമായ അസ്വസ്ഥതയില്‍ നിന്ന് രക്ഷപെടാന്‍ പറ്റുമോയെന്ന് നോക്കാം. 

ഒരു മാനസിക അവസ്ഥയായ ബോറടി അനുഭവപ്പെട്ടു തുടങ്ങിയാല്‍ അതില്‍ തന്നെ കേന്ദ്രീകരിച്ചു അതിനെ പറ്റി ചിന്തിക്കുന്തോറും അതിന്‍റെ തീക്ഷണതയും തല്‍ഫലമായ അസ്വസ്ഥതയും കൂടിക്കൂടി വരുന്നത്, ഒരു പക്ഷെ, നാം മനസ്സിലാക്കിയിട്ടുണ്ടായിരിക്കില്ല. ഒരു മറുചിന്തയോ അല്ലെങ്കില്‍ അതിനെ പറ്റി തീരെ ചിന്തിക്കാതിരിക്കുകയോ ആണ് ബോറടിയില്‍ നിന്ന് ഭാഗികമായി എങ്കിലും രക്ഷപ്പെടാനുള്ള ഏറ്റവും ഫലപ്രദവും എളുപ്പവുമായ മാര്‍ഗം. തദ്വാരാ പ്രസ്തുത കാര്യത്തോടുള്ള നമ്മുടെ കാഴ്ചപ്പാട്‌ മാറുന്നതോടൊപ്പം നമ്മുടെ അനുഭവവും മാറുന്നു; ബോറടി കുറയുകയും ചെയ്യുന്നു.

നമ്മില്‍ ചിലരെങ്കിലും യോഗ മാതിരി ഉപാസനയോ ധ്യാനമോ ചെയ്തിട്ടുണ്ടായിരിക്കാം. ഇത്തരം ഉപാസനയും ധ്യാനവും ഒരിക്കലും (അതിനോടുള്ള ആത്മാര്‍ത്ഥത കൊണ്ടായിരിക്കാം) ഒരു ബോറടിയായി തോന്നാറില്ല എന്ന് മനസ്സിലാക്കുന്നു. അതിനാല്‍ സാധാരണയായി ബോറടിയില്‍ അകപ്പെടുന്ന അവസരങ്ങളില്‍ , ചെയ്യുന്ന കാര്യം താല്‍ക്കാലികമായി ഒരു ഉപാസനയോ ധ്യാനമോ ആയി സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും ! ബസ്സ്‌ കാത്തുനില്‍ക്കുന്ന ധ്യാനം, ബില്‍ അടക്കാന്‍ ക്യൂ നില്‍ക്കുന്ന ധ്യാനം, ബ്ലോഗ്‌ വായിക്കുന്ന ധ്യാനം............ എന്നല്ലേ?

വെള്ളത്തില്‍ ഇറങ്ങിപ്പോയി, ഇനി കുളിച്ചു കയറാം. ഇറങ്ങുന്നത് ബോറടിയായെങ്കിലും കുളിച്ചു കയറിയപ്പോള്‍ സുഖാനുഭവം തോന്നിയില്ലേ. ഒരു കാര്യം അഞ്ചു മിനുട്ട് ബോറടിപ്പിച്ചെങ്കില്‍ അത് പത്തു മിനുട്ടാക്കുക, വീണ്ടും ബോറടിയെങ്കില്‍ ഇരുപത് മിനുട്ടാക്കുക. ഇങ്ങനെ തുടര്‍ന്നാല്‍ പിന്നീടത് ബോറടിയേ അല്ലാതായി തീരും. അവിശ്വസനീയമായി തോന്നാമെങ്കിലും ഇതൊരു മാനസിക അവസ്ഥയാണ്‌.

ബോറടി അനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ നമ്മുടെ പ്രത്യക്ഷത്തിലുള്ള പരിസരം (കെട്ടിടങ്ങള്‍ , ചെടികള്‍ , ജനങ്ങളുടെ വസ്ത്രധാരണം, ചുവരെഴുത്തുകള്‍ അങ്ങനെ എന്തൊക്കെ....) വിശദമായും സൂക്ഷ്മമായും നിരീക്ഷിക്കാനും പഠിക്കാനും ശ്രമിച്ചു നോക്കൂ, പുതിയ അറിവുകള്‍ ബോറടിയില്‍ നിന്ന് നമ്മെ മോചിതരാക്കും.

ബോറടിയായ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ, നമുക്ക് സുഖപ്രദവും ആനന്ദകരവുമായ മറ്റ് കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയും. സംഗീതം ആസ്വദിക്കുക, മൊബൈലില്‍ ചിത്രങ്ങള്‍ ദര്‍ശിക്കുക, പുസ്തകങ്ങള്‍ വായിക്കുക തുടങ്ങി പലതും നമ്മില്‍ പലരും ചെയ്യാറുണ്ടല്ലോ.

.

നാം ചെയ്തു കൊണ്ടിരിക്കുന്ന കാര്യത്തെക്കാള്‍ കൂടുതല്‍ ബോറടിയുള്ള കാര്യമാണല്ലോ അപ്പുറത്തുള്ളവര്‍ ചെയ്യുന്നതെന്ന ധാരണയും കുറെയൊക്കെ നമ്മെ ആശ്വസിപ്പിക്കും. അത്തരത്തിലുള്ള ഒരു ചിന്താഗതി വളര്‍ത്താന്‍ എളുപ്പമാണ്. ജീവിതത്തിലെ എല്ലാ സുഖദുഃഖങ്ങളും താരതമ്യമാണെന്ന കാര്യം പറയേണ്ടതില്ലല്ലോ.

നമ്മള്‍ ഒരാളെ ബോറടിപ്പിക്കയാണെങ്കില്‍ അയാള്‍ നമുക്കും ബോറടിയാകുമെന്ന കാര്യവും കൂടി ഓര്‍ക്കുക.

*             *             *             *             *
നിങ്ങള്‍ ബോറടിയില്‍ നിന്ന് രക്ഷപെടാന്‍ എന്താണ് ചെയ്യുന്നത്? ഈ കുറിപ്പ്‌ നിങ്ങളെ ബോറടിപ്പിച്ചുവെങ്കില്‍ ദയവായി ക്ഷമിക്കുക. ആശ്വാസത്തിനായി ഒരാവര്‍ത്തി കൂടെ വായിക്കുക.
 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text