അബൂദബിയിലെക്ക് ഒരു ടിക്കെറ്റ്‌


രാവിലെ 5.30ന് പുറപ്പെടുന്ന അബൂദബി ഫ്ലൈറ്റില്‍ പോകാനായി മൂന്ന് മണിക്ക് വീട്ടില്‍ നിന്നിറങ്ങിയതാണ് ഞാനും മകന്‍ ഗസലും. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഗസല്‍ അവധി കഴിഞ്ഞു തിരിച്ചു പോകുന്നത് അബൂദബി വഴി ആയതിനാല്‍ ദുബൈ പോകാന്‍ സമയമായിരുന്ന ഞാന്‍ അവന്‍റെ ഫ്ലൈറ്റില്‍ തന്നെ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്യാന്‍ തീരുമാനിക്കുകയും യാത്ര ഒന്നിച്ചാക്കുകയുമായിരുന്നു.


അര്‍ദ്ധരാത്രി ആയതിനാല്‍ ഡ്രൈവറെ മാത്രമേ കൂടെ കൂട്ടിയുള്ളൂ. കാറില്‍ കേറുന്നതിന് മുമ്പായി, എന്നും ചെയ്യാറുള്ളത് പോലെയും യാത്ര പോകുന്ന മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്നത് പോലെയും, പാസ്പോര്‍ട്ടും ടിക്കെറ്റും പരിശോധിക്കാന്‍ മറന്നിരുന്നില്ല. ഹാന്‍ഡ്‌ബാഗിലാണ് പാസ്പോര്‍ട്ടും അതിനുള്ളിലായി ചെക്ക്ബുക്ക്‌ കവര്‍ മാതിരിയുള്ള ലെതര്‍ ഫോള്‍ഡറില്‍ മൂന്നായി മടക്കിയ യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തിയ പേപ്പര്‍  ടിക്കെറ്റും വെച്ചിരിക്കുന്നത്. യാത്രയില്‍ വേണ്ട രേഖകള്‍ മാത്രം സൂക്ഷിക്കുന്ന ഈ ഫോള്‍ഡര്‍ ഏറെ കാലമായി കൂടെയുണ്ട്. 


റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ (ഹെഡ്‌ലൈറ്റ്‌ കുറക്കാതെ മുന്നില്‍ നിന്നും, ഹെഡ്‌ലൈറ്റ്‌ കൂട്ടിയും കുറച്ചും പിന്നില്‍ നിന്നും വന്നിരുന്ന ചെറുവാഹനങ്ങള്‍ അലോസരപ്പെടുത്തിയെങ്കിലും) ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി. പെട്ടികളിറക്കി ഉന്തുവണ്ടിയില്‍ വെച്ച ഡ്രൈവറോട് പുറത്ത്‌ റോഡില്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത് ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. 


പുറത്തെ വലിയ ആള്‍ക്കൂട്ടവും നീണ്ട ക്യൂവും കണ്ടപ്പോള്‍ ഒന്ന് സംശയിച്ചു, ഇവിടെ ബെവരേജ്‌ കോര്‍പറേഷന്റെ ഷോപ്പ് തുടങ്ങിയോ? വീട്ടിലുള്ള മുഴുവന്‍ പേര്‍ക്കും  കുപ്പികള്‍ വാങ്ങി കൊണ്ടുപോകാനാണോ ആളുകള്‍ പെട്ടിയുമായി ക്യു നില്‍ക്കുന്നത്‌? 'DEPARTURE' എന്നെഴുതിയ ബോര്‍ഡും അതിനു താഴെ വാതിലിനടുത്ത് നിന്ന് കടലാസുകള്‍ പരിശോധിച്ചു യാത്രക്കാരെ മാത്രം ഉള്ളിലേക്ക് കടത്തി വിടുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും കണ്ടപ്പോള്‍ സംശയം നീങ്ങി. ഞങ്ങളും ക്യൂവില്‍ സ്ഥാനം പിടിച്ചു. 


ക്യൂ വേഗത്തില്‍ നീങ്ങിയിരുന്നു. ഉന്തുവണ്ടി തള്ളി എന്‍റെ മുന്നില്‍ നിന്നിരുന്ന ഗസല്‍ പരിശോധന കഴിഞ്ഞു അകത്തു കടന്നു. എന്‍റെ പാസ്പോര്‍ട്ടും ഫോള്‍ഡറില്‍ നിന്നെടുത്ത കടലാസും നിവര്‍ത്തി നോക്കിയ ഉദ്യോഗസ്ഥന്‍ ചോദിച്ചു: "ടിക്കെറ്റ്‌ കിതര്‍ ഹെ ?" 
അയാളുടെ കൈയില്‍ കിട്ടിയത്‌ വേറെ വല്ല കടലാസായിരിക്കാം, ഞാന്‍ ഫോള്‍ഡര്‍ തന്നെ ചൂണ്ടി. എന്‍റെ മുഖത്ത് തുറിച്ചുനോക്കി അയാള്‍ പാസ്പോര്‍ട്ടും ഫോള്‍ഡറും തിരിച്ചു തന്നു. 


അതിലുണ്ടായിരുന്ന കടലാസ്സ്‌ ഒരു പഴയ വിസ കോപ്പിയാണെന്ന് മനസ്സിലായി. ടിക്കെറ്റ്‌ എവിടെ? ഫോള്‍ഡറില്‍ നിന്ന് താഴെ വീണോ? നിലത്ത് ഒരു കടലാസ്സ്‌ കഷണം പോലുമില്ല. എന്‍റെ പകച്ചിലും ബേജാറും കണ്ട ഗസല്‍ ലഗേജുമായി പുറത്തേക്കു വന്നു. ഞങ്ങള്‍ മാറിനിന്നു രണ്ടുപേരുടെയും ഹാന്‍ഡ്‌ബാഗുകള്‍ അരിച്ചു പെറുക്കിയെങ്കിലും ടിക്കെറ്റിന്റെ അംശം പോലും കണ്ടില്ല. 


വീട്ടിലെ മേശവലിപ്പില്‍ പതിവായി സൂക്ഷിച്ചിരുന്ന ഫോള്‍ഡര്‍ ആരെങ്കിലും എടുത്ത് നോക്കിയപ്പോള്‍ ടിക്കെറ്റ്‌ മാറിക്കിടന്നോ? എന്തും എടുത്തിടത്ത് തന്നെ തിരിച്ചു വെക്കാന്‍ ഞാന്‍ എല്ലാവരോടും നിര്‍ദ്ദേശിക്കുമെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ഒരു പക്ഷെ ടിക്കെറ്റ്‌ വലിപ്പില്‍  കിടപ്പുണ്ടായിരിക്കും. വീട്ടില്‍ വിളിച്ചു വലിപ്പ് പരിശോധിപ്പിച്ച്  ടിക്കെറ്റ്‌ കിട്ടിയാല്‍ തന്നെ എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ അവിടെ ആളില്ല. ഡ്രൈവര്‍ പോയി തിരിച്ചുവരാന്‍ ഇനി സമയവും ഇല്ല. ആകെ ഞാന്‍ അസ്വസ്ഥനായെങ്കിലും സമയബന്ധിതമായി ദുബായില്‍ എത്തേണ്ട തിടുക്കം ഇല്ലാത്തതിനാല്‍ യാത്ര മുടങ്ങുന്നതില്‍ വിഷമമില്ല. ഏറിയാല്‍ ടിക്കെറ്റിന്റെ പണം നഷ്പെടുമെന്നെയുള്ളൂ. സംശയിച്ചു നില്‍കുമ്പോള്‍ വരാന്തയുടെ ഒരു ഭാഗത്തായി ഞങ്ങളുടെ ഫ്ലൈറ്റിന്റെ ഓഫീസ് തുറന്നിരിക്കുന്നത് കണ്ടു. അവിടെ നിന്ന് ടിക്കെറ്റിന്റെ കോപ്പിയെടുക്കാന്‍ കഴിയുമല്ലോ, ഞങ്ങള്‍ അങ്ങോട്ട് നടന്നു. 


എയര്‍പോര്‍ട്ടിലെ എയര്‍ലൈന്‍സ്‌ കൌണ്ടര്‍ കാണുമ്പോള്‍ മനസ്സില്‍ സംശയവും പേടിയുമാണ് എന്നും. കാരണമുണ്ട്. ഒരിക്കല്‍ ദോഹയില്‍ നിന്ന് കുടുംബവുമായി വരുന്ന വഴി രാത്രി ബോംബെ എയര്‍പോര്‍ട്ടില്‍ ഇറങ്ങി.  മംഗലാപുരം ഫ്ലൈറ്റ്‌...  രാവിലെയാണ്. ഹോട്ടലിലേക്ക്‌ പോകാനായി ബസ്സ്‌ കാത്തുനിന്നത് എയര്‍പോര്‍ടിലെ എയര്‍ലൈന്‍സ് കൌണ്ടറിന്റെ മുമ്പിലാണ്. സ്വന്തക്കാരനായ ട്രാവല്‍ എജെന്റ്റ്‌ ഓ.കെ. ചെയ്തു തന്ന കയ്യിലിരുന്ന സഹകരണ ബാങ്കിന്‍റെ ചെക്ക് ബുക്ക്‌ പോലെയുള്ള ടിക്കെറ്റുകള്‍  ഒരു മനസ്സമാധാനത്തിനായി കൌണ്ടറില്‍ കാണിക്കാന്‍ തോന്നി. അവിടെയിരുന്ന ഉദ്യോഗസ്ഥന്‍ കമ്പ്യൂട്ടറില്‍ നോക്കി പുറത്ത്‌ ഒപ്പിട്ടു  തിരിച്ചു നല്‍കി. ഒപ്പം, ഒരു വയസ്സ് പ്രായമുള്ള ഗസലിനെ ഒക്കത്ത് വെച്ച് നില്‍ക്കുന്ന ഭാര്യയെയും ഉന്തുവണ്ടി പിടിച്ചു നില്‍ക്കുന്ന എന്നെയും  നോക്കി ഒരു മന്ദഹാസവും. 


രാവിലെ നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തി, തിരക്കില്‍ വളരെ സാഹസപ്പെട്ടു ചെക്ക്‌ ഇന്‍ കൌണ്ടറില്‍ എത്തിയ ഞങ്ങളെ വെയിറ്റിംഗ് ലിസ്റ്റ് ആണെന്ന് പറഞ്ഞു തിരിച്ചു വിട്ടപ്പോള്‍ അന്തം വിട്ടുപോയി.  എത്ര തന്നെ കേണു പറഞ്ഞിട്ടും കമ്പ്യൂട്ടറില്‍ നോക്കാന്‍ പോലും അവിടെയിരുന്നവര്‍ തയാറായില്ല; പകരം ഒപ്പിന് മുകളിലായി എഴുതിയ W59 കാണിച്ചു തന്നു. ഓ.കെ. ടിക്കെറ്റുകള്‍ എന്തെങ്കിലും കാരണം പറഞ്ഞു തിരിച്ചുവിട്ട്, പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെ തോന്നിയ കാശു വാങ്ങി സീറ്റ്‌ കൊടുക്കുന്ന ലോബിയും അണികളും എയര്‍പോര്‍ട്ടിന് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന വിവരം കേട്ടിരുന്നു. ബോംബെയില്‍ സാമാന്യ പരിചയം ഇല്ലാതിരുന്ന ഞങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു. 


ഞങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയ ഒരു യാത്രക്കാരന്‍ എയര്‍ലൈന്‍സിന്‍റെ അവിടത്തെ ബുക്കിംഗ് ഓഫീസ്‌ കാണിച്ചു  അവിടെ അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. കൌണ്ടറില്‍ ഇരുന്നയാള്‍ വെയിറ്റിംഗ് ലിസ്റ്റ് ആണെന്ന് ആവര്‍ത്തിക്കുകയല്ലാതെ എന്‍റെ വാക്കുകള്‍ ഒന്നും ചെവി കൊണ്ടതെയില്ല. നിസ്സഹായതയാല്‍ സ്തബ്ധനായ എന്‍റെ കാലുകള്‍ , ഏതോ ഉള്‍പ്രേരണയാല്‍ എന്നോണം, കൌണ്ടറിലെ വിലക്കിനെ മറികടത്തി എന്നെ ഓഫീസിനകത്തെക്ക് നയിച്ചു.   എന്‍റെ പ്രശ്നം ശ്രവിച്ച മാനേജര്‍ കമ്പ്യൂടര്‍ നോക്കി ഓ.കെ. ആണെന്ന് ടിക്കെറ്റില്‍ എഴുതി സീല്‍ വെച്ച് തന്നു. ഹൃദയം കൊണ്ടും വാക്കുകള്‍ കൊണ്ടും നന്ദി പറഞ്ഞു  ഞങ്ങള്‍ ചെക്ക് ഇന്‍ കൌണ്ടറിലേക്ക് കുതിച്ചു. 


പറിച്ചു മാറ്റാന്‍ വയ്യാത്ത വിധം മനസ്സില്‍ വേരൂന്നിയ ആ ബോംബേ അനുഭവം ഓര്‍ത്തു കൊണ്ടാണ് കൌണ്ടറിനു അടുത്തെത്തിയത്. പാസ്പോര്‍ട്ട് കാണിച്ചു കാര്യങ്ങള്‍ വിശദമായി അറിയിച്ചപ്പോള്‍ അവിടെയിരുന്ന സഹൃദയനായ ഉദ്യോഗസ്ഥന്‍ കമ്പ്യൂടരില്‍ കുറെ ശ്രമിച്ചതിനു ശേഷം പേര് കാണാനില്ലെന്ന് അറിയിച്ചു. യാത്രാതീയതി വീണ്ടും ഉറപ്പുവരുത്തി, ഒന്ന് കൂടെ സൂക്ഷ്മമായി നോക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്ത തീയതി ഏതാണെന്ന് അദ്ദേഹം ചോദിച്ചു. ഞാനും ഗസലും പരസ്പരം നോക്കുകയല്ലാതെ ഒന്നും പറയാന്‍ കഴിഞ്ഞില്ല. തീയതി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോളാണ് ബുക്ക്‌ ചെയ്തിരുന്നില്ല എന്ന കാര്യം ഓര്‍മ്മ വന്നത്, ഞങ്ങള്‍ രണ്ടുപേര്‍ക്കും.        


അനുബന്ധം: രണ്ടുമൂന്നു ദിവസം പനിച്ചു കിടന്നതിനിടയില്‍ അനുഭവിച്ച ഒരു സ്വപ്നം. ക്ഷീണിതാവസ്ഥയില്‍ പലപ്പോഴും സ്വപ്‌നങ്ങള്‍ വിസ്മയം ആയിട്ടുണ്ട്‌..            

ഉള്ളവരും ഇല്ലാത്തവരും



രംഭം മുതലെ സമ്പത്ത്‌ ജനങ്ങളില്‍ വളരെ വിഭിന്നമായാണ് വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്. നമുക്കിടയില്‍ കുറച്ചുപേര്‍ ധനികരും ഏറെ പേര്‍ ദരിദ്രരും ആണെന്ന് പ്രത്യക്ഷത്തില്‍ തന്നെ കാണാന്‍ കഴിയുന്നതാണല്ലോ. വ്യക്തികള്‍ക്കിടയിലും സമൂഹങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ക്കിടയിലും എന്നും പ്രകടമായ ഈ വിഭിന്നത ധനതത്വശാസ്ത്രത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്.  


വളരെ ചെറിയ ഒരു വിഭാഗം, മുഴുവന്‍ ധനത്തിന്‍റെ ഏറിയ പങ്കും കൈവശം വെക്കുന്ന ഈ സാര്‍വലൌകിക പ്രതിഭാസം കാര്യമായ മാറ്റങ്ങള്‍ ഒന്നുമില്ലാതെ പ്രപഞ്ച നിയമമായി എന്നും നിലനില്‍ക്കുന്നു. ജനങ്ങള്‍ ഉടമയാവുന്ന ധനത്തിന്‍റെ അനുപാതം ചിലപ്പോള്‍ അഞ്ചു ശതമാനം ജനങ്ങള്‍ക്ക്  മുഴുവന്‍ ധനത്തിന്‍റെ തൊണ്ണൂറ് ശതമാനം എന്നോ പത്ത്‌ ശതമാനം ജനങ്ങള്‍ക്ക്‌ എണ്‍പത് ശതമാനം എന്നോ ഏകദേശമായി കാണാം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടുതല്‍ ആകുന്തോറും ദരിദ്രരുടെ ജീവിതാവസ്ഥ ശോചനീയമാകുന്നു. 


ധനം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നീങ്ങുന്നതും ഒരാളുടെ ധനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതും മുഖ്യമായി രണ്ട് വിധത്തിലാണ്. ഒരാളുടെ ദൈനം ദിന വരുമാനവും ചെലവുകളും തമ്മിലുള്ള  വ്യത്യാസവും ഉടമസ്ഥതയിലുള്ള സമ്പത്തിന്‍റെ മൂല്യത്തില്‍ വരുന്ന വ്യതിയാനവും ആണവ. വരുമാനത്തില്‍ കുറഞ്ഞു ചെലവിടുമ്പോള്‍ ധനസ്ഥിതി കൂടുകയും മറിച്ചാവുമ്പോള്‍ കുറയുകയും ചെയ്യുന്നു. പൊതുവെ വരുമാനത്തില്‍ കവിഞ്ഞു ചെലവിടേണ്ടി വരുന്ന ദരിദ്രര്‍ കൂടുതല്‍ ദരിദ്രര്‍ ആവുന്നു. ധനികരുടെ അവസ്ഥ മറിച്ചും. ഫലത്തില്‍ അസമത്വത കൂടുന്നു. 


സാമ്പത്തിക ഇടപാടുകളും വ്യവസായ വാണിജ്യ സംരംഭങ്ങളും ധനത്തിന് ചലനാല്‍മകത നല്‍കുമെങ്കിലും ധനസ്ഥിതിക്ക് മാറ്റം വരുന്നില്ല. പക്ഷെ അവയില്‍ നിന്ന് ഉണ്ടാവുന്ന ലാഭനഷ്ടങ്ങള്‍ ധനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു. പ്രസ്തുത  ലാഭനഷ്ടങ്ങള്‍ പ്രത്യക്ഷവും അല്ലാത്തതുമായ ധാരാളം അവസ്ഥാവിശേഷങ്ങള്‍ (ഭാഗ്യയോഗങ്ങള്‍ ഉള്‍പ്പെടെ) ആസ്പദമാക്കിയാണ്. അതിനാല്‍ ഒരേ മൂലധനം വ്യത്യസ്ഥ വ്യക്തികള്‍ക്ക് വ്യത്യസ്ഥ ധനവ്യതിയാനം ഉണ്ടാക്കുന്നു. 


അടിസ്ഥാനപരമായി എല്ലാ വിധത്തിലുള്ള നികുതികളും, ഉള്ളവരില്‍ നിന്ന് ഇല്ലാത്തവരിലേക്ക് ധനം ഒഴുക്കാന്‍ വേണ്ടി വിഭാവന ചെയ്തതാണെങ്കിലും ഒരിക്കലും ഒരിടത്തും പ്രായോഗികമായിട്ടില്ല. അതൊരു സങ്കല്‍പം മാത്രമായി അവശേഷിക്കുന്നു. ധനിക രാഷ്ട്രങ്ങളില്‍ നിന്ന് ദരിദ്ര രാഷ്ട്രങ്ങളിലേക്ക് ധനം ഒഴുക്കുന്ന ആഗോളവല്‍ക്കരണവും യഥാര്‍ഥത്തില്‍ ഈ ലക്ഷ്യത്തില്‍ എത്തിയില്ല. വാണിജ്യ ദൃക്കുകളായ സമ്പന്ന രാഷ്ട്രങ്ങള്‍ ദരിദ്ര രാഷ്ട്രങ്ങളുടെ വേലി പൊളിച്ചും നിഷ്കര്‍ഷതകള്‍ക്ക് അയവു വരുത്തിയും സ്വന്തം വേലി ഭദ്രമാക്കുകയും നിഷ്കര്‍ഷതകള്‍ അരക്കിട്ട് ഉറപ്പിക്കുകയും ആണ് ചെയ്തത്. 
                              ചിത്രം ഒരു മാതൃകയായി മാത്രം
                                             (ഗൂഗിളില്‍ നിന്ന്) 


എല്ലാ സമ്പത്തിന്‍റെയും യഥാര്‍ത്ഥ ഉടമ അല്ലാഹു ആണെന്ന തത്വ സംഹിതയുടെ അടിസ്ഥാനത്തില്‍ ആണ് ഇസ്ലാമില്‍ ധനവിതരണം വീക്ഷിക്കപ്പെടുന്നത്. മനുഷ്യന്, അവന്‍റെ അധീനതയിലായി നല്‍കപ്പെട്ടിട്ടുള്ള ധനം (ചില പ്രത്യേക പരിമിതികള്‍ക്ക് വിധേയമായി) കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനുമുള്ള അധികാരം മാത്രമേയുള്ളൂ. ജീവിതരീതി മെച്ചപ്പെടുത്താന്‍ ധനം സമ്പാദിക്കാനുള്ള കഴിവ് അവന്‍റെ തന്നെ ഇംഗിതത്തിനു വിധേയമാണെങ്കിലും ധനം നല്‍കുന്നത് അല്ലാഹു മാത്രമാണ് - ചിലരെ ധനികരാക്കി നന്ദി പരീക്ഷിക്കാനും ചിലരെ ദരിദ്രരാക്കി ക്ഷമ പരീക്ഷിക്കാനും. ധന വിതരണത്തിലെ അസമത്വം പ്രകൃതി നിയമമാണെങ്കിലും ഉള്ളവന്‍ ഇല്ലാത്തവന് നല്‍കാനും അങ്ങനെ കഷ്ടപ്പെടുന്നവന്‍റെ കഷ്ടതകള്‍ അകറ്റാനും ധനം നല്ല നിലയില്‍ ചെലവഴിക്കാനും ഏവരും ബാദ്ധ്യസ്ഥരാണ്.



വിശുദ്ധ ഖുര്‍ആനിലെ ഒരു പരാമര്‍ശം ഇങ്ങനെ സംഗ്രഹിക്കാം:
ബലിഷ്ഠരായ ഒരു സംഘം യോദ്ധാക്കള്‍ക്ക് വഹിക്കാന്‍ മാത്രം ഭാരമുള്ള താക്കോല്‍ കൂട്ടം ഉണ്ടായിരുന്ന ഖജാനകള്‍ നിറയെ നിക്ഷേപങ്ങളുടെ ഉടമസ്ഥനായിരുന്ന ഖാറൂനിനോട്, ധനത്തില്‍ അഹങ്കരിച്ചു പുളകം കൊള്ളരുതെന്നും തന്‍റെ വിഹിതം ആസ്വദിക്കുന്നതോടൊപ്പം പരലോക വിജയത്തിനായി ധനം ഉപയോഗിക്കുവാനും നന്മകളില്‍ ഏര്‍പ്പെടുവാനും ജനങ്ങള്‍ നിര്‍ദ്ദേശിച്ചു. പക്ഷെ, സ്വന്തം വിദ്യ കൊണ്ട് മാത്രം സമ്പാദിച്ചതാണ് തന്‍റെ ധനം എന്ന അഹങ്കാരത്തോടെ അത്യന്തം ആര്‍ഭാടമായ ജീവിതത്തിനാണ് ഖാറൂന്‍ മുതിര്‍ന്നത്. 


ഐഹിക ജീവിതത്തില്‍ കൊതി പൂണ്ട ഒരു ജനവിഭാഗം ഖാറൂന് ലഭിച്ച സമ്പത്തും ഭാഗ്യവും തങ്ങള്‍ക്കും കിട്ടിയിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് ആശിച്ചു. ജ്ഞാനികളായ മറ്റൊരു വിഭാഗം നാശം മുന്‍കൂട്ടി കാണുക മാത്രമല്ല, അല്ലാഹുവില്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുള്ള ക്ഷമാശീലര്‍ക്ക് ലഭിക്കുന്ന പ്രതിഫലമാണ് ഏറ്റവും ഉത്തമമെന്ന് അറിയിക്കുകയും ചെയ്തു. ഖാറൂനും അവന്‍റെ ആര്‍ഭാടങ്ങളും ഭൂമിയില്‍ താഴ്ന്നപ്പോള്‍ സ്വയം രക്ഷപ്പെടാനോ മറ്റുള്ളവരുടെ സഹായം ലഭിക്കാനോ അവനു കഴിഞ്ഞില്ല. അല്ലാഹു ഔദാര്യം കാണിച്ചില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ അവസ്ഥയും ഇതാകുമായിരുന്നേനെ എന്ന് ഖാറൂനിന്റെ സ്ഥാനം കൊതിച്ചിരുന്നവര്‍ പിന്നീട് പറയുകയുണ്ടായി. (അല്‍ ഖസസ് : 76-82 , ആശയം മാത്രം.)

ബര്‍മ്മയിലേക്ക് ഒരു കത്ത്


വിദേശങ്ങളില്‍ ജോലി ചെയ്യാനും കച്ചവടത്തില്‍ ഏര്‍പ്പെടാനും ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ ആളുകള്‍ കുബൈത്തും ദുബായിയും അബൂദുബായിയും "കണ്ടുപിടിക്കു"ന്നതിന് വളരെ മുമ്പായി ബര്‍മ്മയില്‍ പോയിരുന്നു. ബര്‍മ്മ ഏതെന്നു ഒരു നിമിഷം സംശയിക്കുന്ന കുറച്ചു പേരെങ്കിലും, പ്രത്യേകിച്ച് ഇളം തലമുറയില്‍ ഉള്ളവര്‍ , കാണും. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ള അയല്‍ രാജ്യമാണ് ഇന്ന് മ്യാന്മര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബര്‍മ്മ.


രാഷ്ട്രീയം, മതപരം, സാംസ്കാരികം, കല, കച്ചവടം തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്കാരുടെ ബര്‍മ്മയിലെ സാന്നിദ്ധ്യം സഹസ്രാബ്ദങ്ങളോളം പഴക്കമുള്ളതാണ്. ബര്‍മ്മ ബ്രിട്ടീഷ്‌ ഇന്ത്യയുടെ ഭാഗമായിരുന്ന കാലത്താണ് ഭൂരിഭാഗം ഇന്ത്യക്കാരും കച്ചവടത്തിനായും തൊഴില്‍ തേടിയും അവിടേക്ക് കൂട്ടമായി നീങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ , എഞ്ചിനീയര്‍മാര്‍ , സൈനികര്‍ , റോഡ്‌ പണിക്കാര്‍ എന്നിങ്ങനെ ധാരാളം ഇന്ത്യക്കാര്‍ അവിടെ ജോലിയെടുത്തു. ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ പ്രോത്സാഹനത്തോടെ നെല്ല് കൃഷിയിലെര്‍പ്പെടാനും ധാരാളം ഇന്ത്യക്കാര്‍ (പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാര്‍ ) അവിടെ കുടിയേറിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ആരംഭത്തില്‍ റംഗൂണില്‍ (ഇപ്പോള്‍ യാംഗോണ്‍ ) ജനസംഖ്യയുടെ പകുതിയോളം തെക്കേ ഇന്ത്യക്കാരായിരുന്നു. 


1962-ല്‍ സൈനിക നീക്കത്തോടെ അധികാരം കൈക്കലാക്കിയ ജെനറല്‍ നെവിന്‍ ഇന്ത്യക്കാരെ മുഴുവനായി പുറത്താക്കാന്‍ ഉത്തരവിറക്കി. തലമുറകളായി അവിടെ ജീവിക്കുകയും ആ സമൂഹത്തില്‍ അലിഞ്ഞു ചേരുകയും ചെയ്ത ഇന്ത്യക്കാര്‍ പൊടുന്നനെ ആക്രമിക്കപ്പെടാന്‍ തുടങ്ങി. 1964-ല്‍ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ കച്ചവട സ്ഥാപനങ്ങളുടെ കൂട്ടായ ദേശ സാല്‍ക്കരണം കൂടെ ആയപ്പോള്‍ എല്ലാം നഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിക്ക വയ്യാതെയും മൂന്ന് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ക്ക് പലായനം ചെയ്യേണ്ടി വന്നു. വ്യോമമാര്‍ഗവും ജലമാര്‍ഗവുമായി അവരെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ ഭാരത സര്‍ക്കാര്‍ കാര്യമായ പങ്കു വഹിച്ചെങ്കിലും പലരും മരിക്കുകയും കാണാതാകപ്പെടുകയും ചെയ്തു. 


       *                  *               *               *          
1960-61 കാലം, പ്രൈമറി സ്കൂളില്‍ (അഞ്ചാം തരം) പഠിക്കുകയാണ് ഞാന്‍ . ആ വര്‍ഷമാണ് മൂത്ത സഹോദരിയുടെ കല്യാണം നടന്നത്. അളിയന്‍റെ പിതാവിന് ബര്‍മ്മയില്‍ കച്ചവടമായിരുന്നു. കല്യാണത്തോടനുബന്ധിച്ചു നാട്ടില്‍ വന്ന അദ്ദേഹം തിരിച്ചു പോകുന്നതിന് മുമ്പുള്ള കുറഞ്ഞ കാലയളവില്‍ കുട്ടികളായ ഞങ്ങളോടും വലിയവരോടും വളരെ അടുത്തിരുന്നു. അമ്മദ്കാക്ക എന്നാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ സ്നേഹപൂര്‍വ്വം വിളിച്ചിരുന്നത്‌. അദ്ദേഹം കാണിച്ച സ്നേഹവും അദ്ദേഹത്തോട് ഞങ്ങള്‍ക്കുണ്ടായിരുന്ന ആദരവും നല്ല ഒരോര്‍മ്മയായി ഇന്നും മനസ്സിലുണ്ട്, ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധത്തില്‍ .


ആദ്യമായി ഞാന്‍ അവരുടെ വീട്ടില്‍ പോയത്‌, അദ്ദേഹത്തിന്‍റെ കൂടെയാണ്. ഒരു വൈകുന്നേരം നടന്നായിരുന്നു യാത്ര. ഇരുട്ടാന്‍ തുടങ്ങിയപ്പോള്‍ വെളിച്ചത്തിനായി ഒരു ചൂട്ട് വാങ്ങാമെന്നു പറഞ്ഞ് ഒരു വീട്ടില്‍ കയറിയതും എന്നെ അകത്തോട്ട് വിളിച്ചു കൊണ്ടുപോയതും പെങ്ങളെ കണ്ടപ്പോള്‍ എന്നെ കളിപ്പിച്ചത് മനസ്സിലായതും ഒരു വലിയ തമാശയായി ഞാന്‍ ഓര്‍ക്കുന്നു. ആ വീട്ടിലെ പ്രവേശന മുറിയില്‍ ചുമരില്‍ തൂക്കിയിരുന്ന വലിയ ക്ലോക്ക് ഞാന്‍ വളരെ കൌതുകത്തോടെ ഏറെ നേരം നോക്കിയിരുന്നിട്ടുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ താക്കോല്‍ കൊടുക്കുന്ന ( winding ) വിദേശ നിര്‍മ്മിത (SEIKOSHA) മായ ക്ലോക്കിന്‍റെ സ്വര്‍ണ്ണ നിറത്തിലുള്ള പെന്‍ഡുലം ആടുന്നതും അപ്പോള്‍ കേള്‍ക്കുന്ന ടിക്ക്‌ ടിക്ക്‌ ശബ്ദവും അരമണിക്കൂര്‍ കൂടുമ്പോഴുള്ള മണിയടിയും എനിക്ക് ഇഷ്ടമായി. നോട്ടു ബുക്കിന്‍റെ വലുപ്പമുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഞാന്‍ ആദ്യമായി കണ്ടതും അന്ന് അവിടെ വെച്ചാണ്.


ഒരു ദിവസം വീട്ടില്‍ വന്നു ഭക്ഷണമൊക്കെ കഴിച്ചതിനു ശേഷം, അദ്ദേഹം അടുത്ത ദിവസം ബര്‍മ്മയിലേക്ക് തിരിച്ചുപോവുകയാണെന്നും യാത്ര പറയാന്‍ വന്നതാണെന്നും അറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കൊക്കെ ഏറെ വിഷമമായി. സ്വന്തം വീട്ടില്‍ നിന്നും ഉറ്റവരിലൊരാള്‍ പോകുന്ന പോലെ. ഏറെ വേദനയോടെയും നിറഞ്ഞ കണ്ണുകളോടെയുമാണ് ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ യാത്രയാക്കിയത്.   


രണ്ടു മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഉപ്പക്കു അദ്ദേഹത്തിന്‍റെ എഴുത്ത് വന്നു. നല്ല വടിവുള്ള കയ്യക്ഷരത്തിലുള്ള എഴുത്ത് വായിക്കാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. "പടച്ചവന്‍റെ വേണ്ടുകയാല്‍ എനിക്ക് എത്രയും പ്രിയപ്പെട്ട മൂസ്സാക്കയും ........"  യാത്രയില്‍ ബുദ്ധിമുട്ടൊന്നും കൂടാതെ എറംഗൂലില്‍ (റംഗൂണ്‍ ) എത്തിയ വിവരവും സുഖാന്വേഷണങ്ങളും മാത്രമായിരുന്നു ആ ഉപചാര കത്തിന്‍റെ ഉള്ളടക്കം. കത്തിനു ഒരു മറുപടി അയക്കുന്ന കാര്യം, വീട്ടില്‍ എല്ലാവരും ചര്‍ച്ച ചെയ്തെങ്കിലും ഒരു കത്തെഴുതാനുള്ള പരിജ്ഞാനം ഉപ്പക്ക് ഇല്ലാതിരുന്നതിനാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരു കീറാമുട്ടിയായി. 


അങ്ങനെയിരിക്കെ ഒരു ദിവസം ഉമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് നോട്ടുബുക്കിന്‍റെ നടുവില്‍ നിന്ന് പറിച്ചെടുത്ത വരയുള്ള കടലാസ്സില്‍ ഉമ്മ പറഞ്ഞു തന്ന പോലെ ഞാന്‍ എന്‍റെ ആദ്യത്തെ കത്തെഴുതി. എബിസിഡി കാസിനു ബീഡി പാടാന്‍ മാത്രം തുടങ്ങിയിരുന്ന എനിക്ക്, എഴുത്ത് കവറിലാക്കി മേല്‍വിലാസം എഴുതി സ്റ്റാമ്പ്‌ ഒട്ടിച്ചു പെട്ടിയിലിടുന്ന പ്രക്രിയകള്‍ അറിയില്ലായിരുന്നു. അതിനാല്‍ എഴുതിയ കടലാസ്സ്‌ മടക്കി ഉപ്പയെ ഏല്‍പിച്ചു. അങ്ങാടിയില്‍ ആരുടെയോ സഹായത്തോടെ ബാക്കി കാര്യങ്ങള്‍ ഉപ്പ നടത്തുകയും ചെയ്തു.


ബര്‍മ്മയിലേക്ക് ഒരു കത്തിട്ട് മറുപടി ലഭിക്കാന്‍ അന്ന് മൂന്ന്‍ നാല് ആഴ്ചകള്‍ വേണ്ടി വരുമെങ്കിലും മാസങ്ങള്‍ പിന്നിട്ടിട്ടും മറുപടിയൊന്നും കണ്ടില്ല. ആകാംക്ഷയോടെ കാത്തിരുന്ന് കിട്ടാതായപ്പോള്‍ വിഷമം തോന്നിയെങ്കിലും ക്രമേണ കത്തിന്‍റെ കാര്യം മനസ്സില്‍ നിന്ന് ഇറങ്ങിപ്പോയി. പക്ഷെ അമ്മദ്കാക്ക എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞു നിന്നു.  


ഉപ്പയുടെ നെഞ്ചുന്തി നില്‍ക്കുന്ന കീശയില്‍ സ്ഥിരമായുള്ള തേങ്ങാകണക്കുകള്‍ എഴുതിയ തുണ്ട് കടലാസ്സുകളുടെയും പണപ്പയറ്റിന്‍റെ മടക്കിവെച്ച ക്ഷണക്കത്തുകളുടെയും മറ്റ് കടലാസ്സുകളുടെയും കെട്ടു ഒരു ദിവസം എന്തോ കാര്യത്തിനായി എന്നെ കൊണ്ട് പരിശോധിപ്പിച്ചപ്പോള്‍ കിട്ടിയ മടക്കിയ നോട്ടുബുക്കിന്‍റെ കടലാസ്സ് ഞാന്‍ നിവര്‍ത്തി വായിച്ചു, " ഏറ്റവും പ്രിയപ്പെട്ട അമ്മദ്കാക്ക വായിച്ചറിയുവാന്‍ ......." നാട്ടില്‍ നിന്ന് ശത്രുക്കള്‍ ആരോ ഊമക്കത്തായി തനിക്കയച്ച കാലിക്കവര്‍ ആണെന്ന് സൂചിപ്പിച്ചു അമ്മദ്കാക്ക അത് വീട്ടിലേക്കു അയച്ചുകൊടുത്ത കാര്യം പെങ്ങള്‍ നേരത്തെ ഒരിക്കല്‍ പറഞ്ഞത്‌,  അപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂട്ടിവായിച്ചു. 



കുപിതരായ പക്ഷികള്‍












ത്തവണ ഷാര്‍ജയില്‍ നിന്ന് പോരുമ്പോള്‍  ഹസം ഗാലിബി (പേരക്കുട്ടി) നെ മാത്രമായി കൂടെ കൊണ്ടുവരാന്‍ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്തപ്പോള്‍ മനസ്സില്‍ ചെറുതായ ഭീതിയുണ്ടായി. എന്നോട് വളരെ അടുത്ത് പെരുമാറുകയും എന്‍റെ കൂടെ തനിച്ച് വീട്ടിലിരിക്കുകയും ചെയ്യുമെങ്കിലും രണ്ടു വയസ്സ് തികയാത്ത സംസാരിച്ചു തുടങ്ങാത്ത കുട്ടിയെ നാട്ടില്‍ എത്തിക്കുന്ന സാഹസമായിരുന്നു എന്‍റെ മനസ്സില്‍. കാര്യം മനസ്സിലാക്കിയ മകന്‍ പറഞ്ഞു: "അവന്ന് Iphone കൊടുത്താല്‍ മതി, Angry Birds കളിച്ച് ഇരുന്നോളും."

ശരിയാണ്, ഞാനും ശ്രദ്ധിച്ചിരുന്നു. വാശി പിടിച്ച് കരഞ്ഞു ബഹളം വെക്കുമ്പോള്‍ മൊബൈല്‍ കൊടുത്താല്‍ ശാന്തമായി ഇരുന്ന്, കൊച്ചു വിരലുകള്‍ കൊണ്ട് സ്ക്രീന്‍ തടവി കളി ആസ്വദിക്കുന്നത് കണ്ടിട്ടുണ്ട്. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരുന്നത് വരെ മൊബൈല്‍ നോക്കി ശാന്തമായി കിടന്നു കൊള്ളും. 

പിന്നെ എനിക്ക് ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. യാത്രാദിവസം അബൂദാബി എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ കഴിഞ്ഞ് ലോഞ്ചില്‍ കാത്തിരുന്നപ്പോഴും, പൊങ്ങാന്‍ ഒരു മണിക്കൂറോളം വൈകി വിമാനം റണ്‍വെയില്‍ കിടന്നപ്പോഴും എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും അവന്‍ ഫോണില്‍ കുപിതരായ പക്ഷികളുടെ പ്രകടനം ആസ്വദിച്ചിരിക്കുകയായിരുന്നു. 

പൊതുവെ വീഡിയോ ഗയിംസില്‍ താല്‍പര്യം ഇല്ലാതിരുന്ന എന്നോട് Angry Birds നെ പറ്റിയും അതിന്‍റെ പ്രചാരത്തെ പറ്റിയും മകന്‍ പറഞ്ഞിരുന്നു. മാത്രമല്ല, പലരും അതില്‍ മുഴുകി ഇരിക്കുന്നതും ചര്‍ച്ചകള്‍ നടത്തുന്നതും കാണുകയുമുണ്ടായി. തങ്ങളുടെ മുട്ടകള്‍ മോഷ്ടിച്ചു കൊണ്ടുപോയി ഒളിച്ചിരിക്കുന്ന പന്നികളെ ആക്രമിച്ച് നശിപ്പിക്കുന്ന കുപിതരായ പക്ഷികളുടെ വിജയ സാഹസങ്ങളായ "Angry Birds" എന്ന ഈ ഗയിമിനെപറ്റി കൂടുതലായി മനസ്സിലാക്കാന്‍ കഴിഞ്ഞ ചില വസ്തുതകള്‍ വിസ്മയിപ്പിക്കുന്നതാണ്. 

പ്രായ ഭേദമന്യേ പൊതുവേ എല്ലാവരുടേയും വിനോദമായി മാറിയ Angry Birds ന്‍റെ അടിമകളില്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ഡേവിഡ്‌ കാമറൂണ്‍ , മുന്‍ അമേരിക്കന്‍ വൈസ്‌ പ്രസിഡന്‍റ് ഡിക്ക്‌ ചെയ്നി, വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു. ദിനേന മുപ്പതു കോടി മിനുട്ടുകള്‍ Angry Birds കളിക്കുന്നുവെന്നതും ഇത് വരെയായി നാല്‍പത്‌ കോടി downloads നടന്നുവെന്നതും സ്ഥിതി വിവര കണക്കായി അറിയുന്നു. 

Iphone നു വേണ്ടി വിരല്‍ സ്പര്‍ശം മുഖേന പ്രവര്‍ത്തിക്കുന്ന വിധത്തില്‍ ആദ്യം പുറത്തിറക്കിയ ഈ ഗയിം ജനപ്രിയം ആയപ്പോള്‍ മറ്റ് മോബൈലുകളിലും മൌസ് ഉപയോഗിച്ച് കമ്പ്യൂട്ടരിലും  പ്രവര്‍ത്തിക്കുന്ന വിധത്തിലും പിന്നീട് പുറത്തിറങ്ങി. ഈയിടെ ഗൂഗിള്‍ ക്രോമിലും കിട്ടുന്നുണ്ട്‌.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വിപണി കീഴടക്കിയിരിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ , Nokia യുടെ ജന്മ നാടായ ഫിന്‍ലാന്‍ഡിലെ Rovio Mobiles എന്ന കമ്പനിയാണ് രൂപപ്പെടുത്തിയത്. നേരത്തെ തന്നെ അന്‍പതില്‍ പരം ഗയിംസിന്‍റെ ഉടമകളായ ഇവര്‍ 2009 ല്‍ നിലം പൊത്താറായപ്പോള്‍ ആണ് Angry Birds രൂപം കൊള്ളുന്നത്‌. ഇന്ന് രണ്ട് മില്യനോളം ഡോളര്‍ ആസ്തിയുള്ള കമ്പനിയാണ് റോവിയോ. ഒരു വര്‍ഷം മുമ്പ്‌ 20 ജോലിക്കാര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത്‌ ഇപ്പോള്‍ 160 പേര്‍ ജോലിക്കായുണ്ട്.

കമ്പനിയുടെ പെട്ടന്നുള്ള കുതിച്ചു കയറ്റം, സിനിമ, നിക്ഷേപം, പുസ്തകപ്രകാശനം, അനിമേഷന്‍ എന്നീ മറ്റു മേഖലകളിലേക്ക്  അവരെ വ്യാപിപ്പിക്കുകയാണ്. മാത്രമല്ല, കളിപ്പാട്ടം, പാദരക്ഷകള്‍ , വസ്ത്രങ്ങള്‍ , ചോറ്റുപാത്രങ്ങള്‍ തുടങ്ങിവയുടെ നാമകരണത്തിനും അനുമതി കൊടുത്തു തുടങ്ങിയിട്ടുണ്ട്. "Iron Man" എന്ന സിനിമയുടെ നിര്‍മ്മാതാവായ ഡേവിഡ്‌ മേയിസലിനെ റോവിയോയുടെ സിനിമാ നിര്‍മ്മാണത്തിനായി ഏര്‍പ്പാട് ചെയ്തു കഴിഞ്ഞു.

വിദേശ കമ്പ്യൂടര്‍ വ്യവസായികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന ചൈനയില്‍ റോവിയോയുടെ ആദ്യത്തെ അന്താരാഷ്ട്ര കാര്യാലയം തുറന്നു ചരിത്രം കുറിച്ചിരിക്കുന്നു. ഹോങ്ങ്കൊങ്ങില്‍ Angry Birds ന്‍റെ പേരിലും രൂപത്തിലും കേക്കുകള്‍ നിര്‍മ്മിച്ച്‌ വില്പന നടത്തുന്ന ബേക്കറി പ്രവര്‍ത്തിക്കുന്നു. 


ഇനിയും ഒരു പക്ഷിയെ കൂടെ ഉള്‍പ്പെടുത്തി പുതിയ പതിപ്പ് അടുത്ത് തന്നെ ഇറങ്ങുമെന്ന് അറിയുന്നു. കളി മാറുമോ ? 

ദോശയുടെ വര്‍ണപ്പകര്‍പ്പ്

കൈവിരല്‍ കൊണ്ട് സ്ക്രീനില്‍ സ്പര്‍ശിച്ചും ഉരസിയും നിയന്ത്രിക്കുന്ന (touch screen technology) മായാവിലാസത്തോടെ പുറത്തിറങ്ങിയ Iphone ന്‍റെ പ്രവര്‍ത്തനം വിസ്മയത്തോടെ പ്രചരിച്ചു തുടങ്ങിയ സമയം, വലിയ വില കൊടുത്തു ഒരെണ്ണം കരസ്ഥമാക്കി വിലസുന്നതിനിടയില്‍ സ്നേഹിതന്‍ അവന്‍റെ കൈയിലിരിക്കുന്ന കൂടുതല്‍ പ്രവര്‍ത്തന സൌകര്യങ്ങളുള്ള Iphone എനിക്ക് കാണിച്ചു തന്നു. ഞാന്‍ നല്‍കിയ വിലയിലും എത്രയോ കുറവായിരുന്നു അവന്‍ അതിനുവേണ്ടി മുടക്കിയത്. (ഏകദേശം അഞ്ചിലൊന്ന് മാത്രം). പ്രത്യക്ഷത്തിലും പ്രവര്‍ത്തനത്തിലും ഒട്ടും വ്യത്യസ്ഥം അല്ലാതിരുന്ന അവന്‍റെ ഫോണ്‍ ഒരു ചൈനീസ് നിര്‍മിതമായിരുന്നു എന്ന് കുറച്ചു കഴിഞ്ഞു മനസ്സിലായിട്ടും ഞാന്‍ അതിനായി കൂടുതല്‍ ചെലവാക്കിയ കാര്യം ഓര്‍ത്തു അസ്വസ്ഥനായിരുന്നു.

അമേരിക്കയിലെയും യൂറോപ്പിലെയും മിക്ക പ്രശസ്ത കമ്പനികളുടെ ഉല്‍പന്നങ്ങള്‍ക്കും ബദല്‍ എന്നോണം ഒറിജിനലിനെ വെല്ലുന്ന കാര്‍ബണ്‍ കോപ്പി പോലെ, ചൈനയില്‍ നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ വിപണിയില്‍ ധാരാളമാണ്. ഒരു സാധാരണക്കാരന്‌ കാഴ്ചയിലും ഉപയോഗത്തിലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലുള്ള രൂപ സാമ്യതകളും പ്രവര്‍ത്തന ക്ഷമതയും ഇവയ്ക്കുണ്ട്. വാഹനങ്ങള്‍ , യന്ത്രസാമഗ്രികള്‍ , വാച്ചുകള്‍ , എലെക്ട്രോണിക് ഉപകരണങ്ങള്‍ , ഭക്ഷണങ്ങള്‍ എന്ന് വേണ്ട എല്ലാം ചൈനയില്‍ പകര്‍ത്തി നിര്‍മ്മിക്കുന്നു - ചിലപ്പോള്‍ ചില പരിഷ്കരണങ്ങള്‍ വരുത്തിയും കൂടുതല്‍ പ്രവര്‍ത്തന സൌകര്യങ്ങള്‍ നല്‍കിയും. ചൈനയില്‍ ചിലയിടങ്ങളില്‍ ആപ്പിള്‍ ( Iphone നിര്‍മാതാക്കള്‍ ) സ്റ്റോര്‍ തന്നെ പകര്‍പ്പ്‌ ആയി പ്രവര്‍ത്തിക്കുന്നു എന്നറിയുമ്പോള്‍ ആശ്ചര്യം തോന്നേണ്ടതില്ല. ഏതു നൂതന സാമഗ്രിയും സസൂക്ഷ്മം വീക്ഷിക്കുകയും ആന്തര അവസ്ഥകള്‍ പരിശോധിക്കുകയും ചെയ്യാന്‍ കഴിഞ്ഞാല്‍ അവ അങ്ങനെ തന്നെ പകര്‍ത്തിയും കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും അതെ പേരിലും വ്യത്യസ്ഥത തോന്നിക്കാത്ത മറ്റു പേരിലും പുതിയ ഉല്‍പന്നങ്ങളാക്കി വിപണിയില്‍ ഇറക്കാനുള്ള ചൈനക്കാരുടെ കഴിവ് പ്രശംസ അര്‍ഹിക്കുന്നു. ഉല്‍പാദനചെലവും മറ്റു ചെലവുകളും വളരെ കുറവായതിനാല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനും അവര്‍ക്ക് കഴിയുന്നു.

മാറ്റങ്ങള്‍ പലതും ഉണ്ടായെങ്കിലും, ഒരു മുതലാളിത്ത വാണിജ്യ വ്യവസ്ഥിതിയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രമാണ് ഇന്നും ചൈന. കമ്മ്യൂണിസ്റ്റ് രീതിയില്‍ രാഷ്ട്രത്തിന്‍റെ ഉടമസ്ഥതയിലാണ് എല്ലാം, വ്യക്തികളുടെ ബുദ്ധി വൈഭവം പോലും. ചൈനയില്‍ പേറ്റന്റ് അവകാശം എന്നൊന്നില്ല. എങ്കിലും വാണിജ്യ താല്‍പര്യമാണ് എന്തിനും എവിടെയും മുന്‍തൂക്കം. കമ്മ്യൂണിസ്റ്റ് ശൈലിയിലുള്ള ഭരണത്തിലായതിനാല്‍ തങ്ങള്‍ മറ്റു ലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് വളരെ പിന്നോക്കമാണെന്ന ഒരു തിരിച്ചറിവ് അവരില്‍ മുളപൊട്ടി. അങ്ങിനെയാണ് അറിവുണ്ടാക്കുവാനും തദ്വാരാ അഭിവൃദ്ധി പ്രാപിക്കുവാനുമുള്ള നിതാന്ത മോഹം അവര്‍ക്കുണ്ടായത്. അതിനായി അവര്‍ സ്വീകരിച്ച എളുപ്പ മാര്‍ഗമായിരിക്കാം പകര്‍പ്പ് വിദ്യ (copying). വിപണിയിലെ പരാജയങ്ങളല്ല അവര്‍ പകര്‍ത്തുന്നത്, മറിച്ച് ആപ്പിള്‍ പോലെയുള്ള വമ്പന്മാരെയാണ് എന്നതത്രെ രസാവഹം.

ചൈനക്കാരുടെ വാണിജ്യ സംസ്കാരം വ്യത്യസ്ഥമായി തോന്നിയേക്കാം. ഗവേഷണം നടത്തി കണ്ടുപിടിക്കുന്നതിനു പകരം മറ്റൊന്ന് പകര്‍ത്തുന്നതിലൂടെ അറിവ് സമ്പാദിക്കുന്നത് അവരുടെ കാഴ്ചപ്പാടില്‍ അനുവദനീയവും ഏറെ അഭിലഷണീയവും ആകാം. തങ്ങളുടെ രാജ്യത്തിനകത്ത് വെച്ച് തന്നെ ചെലവ് കുറഞ്ഞ മാനവശേഷി ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ഉല്‍പന്നങ്ങള്‍ മറ്റു വിപണികളില്‍ വലിയ വിലക്ക് വിറ്റഴിക്കുന്ന ആപ്പിള്‍ പോലെയുള്ള വന്‍കിട കമ്പനികള്‍ക്ക് നേരെയുള്ള പ്രതിഷേധ പോരാട്ടമായും ചൈനയുടെ ഈ പകര്‍പ്പ് സംസ്കാരത്തെ നോക്കി കാണാവുന്നതാണ്.

ചൈനയിലെ സാധാരണ ഉപഭോക്താക്കള്‍ പൊതുവേ ഇംഗ്ലിഷ് വിദ്യാഭ്യാസം കുറഞ്ഞവരും (ഇല്ലാത്തവരും) ബ്രാന്‍ഡ്‌ ചിന്താഗതി ഇല്ലാത്തവരും വില കുറഞ്ഞ ഉല്‍പന്നങ്ങളില്‍ സന്തോഷം കാണുന്നവരുമാണ്. ഇത്തരം പകര്‍പ്പ് ഉല്‍പന്നങ്ങളുടെ ഒറിജിനല്‍ നിര്‍മ്മാതാക്കളെ പറ്റി ബോധവാന്മാരായ വിദേശ വിപണികളില്‍ മാത്രമാണ് ബ്രാന്‍ഡുകള്‍ക്ക് പ്രസക്തി. പേരുകള്‍ പകര്‍ത്തുന്നത് അതിനാല്‍ അവര്‍ക്ക് വേണ്ടിയാണു. ചൈനയില്‍ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ നടത്തിയ ഒരു വിദേശ അദ്ധ്യാപകന്‍, ഇന്റര്‍നെറ്റില്‍ നിന്ന് ഉത്തരങ്ങള്‍ പകര്‍ത്തി ക്ലാസ്സില്‍ അവതരിപ്പിക്കുന്ന വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കില്ല എന്ന താക്കീതു നല്‍കിയതും വിദ്യാര്‍ഥികള്‍ അത് ഗൌനിക്കാതിരുന്നതും അനുഭവ കുറിപ്പായി എഴുതിയത് വായിച്ചതു ഓര്‍ക്കുന്നു. അവിടെ പണമുണ്ടാക്കാനുള്ള ഒരു എളുപ്പ വഴിയും കൂടിയാണ് ഇംഗ്ലീഷ്‌ അദ്ധ്യാപനം.

ചൈനയില്‍ പൊതുവേ കുറഞ്ഞ ജീവിതനിലവാരമാണ്. പണത്തിനു വലിയ സ്ഥാനവും. ചെറിയ മുതലിറക്കി വലിയ പണമുണ്ടാക്കുക എന്നതാണ് ചൈനീസ്‌ തത്വം. മാത്രമല്ല, മുതലിറക്കി ഏറെ കാലം കാത്തിരിക്കാനും അവര്‍ തയാറല്ല. ഒരേ ഉല്‍പന്നങ്ങള്‍ എല്ലാം തന്നെ അവയുടെ ഭാവത്തിലും ഉപയോഗത്തിലും ഒരു പോലെയായിരിക്കെ പുതിയവ വാര്‍ത്തെടുക്കുന്നതില്‍ എന്തര്‍ത്ഥം എന്ന ന്യായീകരണവും അവര്‍ക്ക് ഇല്ലാതെയല്ല.

U Tube ല്‍ ഈയിടെ പ്രത്യക്ഷപ്പെട്ട ഒരു ചൈനീസ്‌ വിഭവം ദോശപ്രിയരായ നമുക്ക് ഏറെ രുചിച്ചേക്കാം.